District News
ചികിത്സാപ്പിഴവുകൾക്ക് മീതെ തെരുവുനായ ശല്യം കൂടിയാകുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്
കോഴിക്കോട്: നൂറുക്കണക്കിന് രോഗികളെത്തുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പല അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഹോസപിറ്റലിന്റെ പരിസരത്ത് നിന്ന് ആളുകൾക്ക് കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി പേർ തെരുവ്നായ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഓടാൻ പോലും സാധിക്കാത്ത അവസ്ഥയിലുള്ള രോഗികൾക്ക് നേരേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാവുന്നത്. പലരെയും സമീപത്തുവള്ളർ കല്ലെറിഞ്ഞും ഒച്ചവച്ചുമാണ് രക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്ക് നേരേ തെരുവ് നായ പാഞ്ഞടുത്തിരുന്നു. നായ പാഞ്ഞടുക്കുന്നത് കണ്ട ചിലർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളജിലേക്ക് അടിയന്തര സാഹചര്യത്തിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുന്നതായും ഇവയെ ഭയന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടം സംഭവിച്ചതായും പറയുന്നു. ആംബുലൻസുകൾ നേരേ വരെ നായ്ക്കൾ പാഞ്ഞടുക്കാറുണ്ട്. ഹോസ്പിറ്റലിന് മുന്നിൽ ഇതുമൂലം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അലക്ഷ്യമായി കളയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് നായകൾ വളരുന്നതെന്നാണ് ചികിത്സിക്കാനെത്തുന്ന രോഗികൾ പറയുന്നത്. സമീപത്തെ പല ഭക്ഷണശാലകൾക്കുള്ളിൽ വരെ നായ്ക്കളെ കാണാൻ സാധിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ നിർമാർജനം കാര്യക്ഷമമായാൽ നായ്ക്കളുടെ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജുകളുടെ മഹിമയെക്കുറിച്ച് വാതോരാതെ പറയുന്ന മന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ രോഗികളുടെ ദുരിതം കാണുന്നില്ല.
ചികിത്സാപിഴവുകൾക്ക് മീതെ തെരുവ് നായ ശല്യം കൂടിയാകുന്പോൾ നിർധനരായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും രോഗികളെത്തുന്ന മെഡിക്കൽ കോളജിലെ തെരുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: ജീവിതാന്ത്യത്തില്‍ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കാന്‍ ലിവിംഗ് വില്‍ എഴുതി വയ്ക്കാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം.
മലബാര്‍ ആശുപത്രി സ്ഥാപക ഡോ. പി.എ. ലളിതയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
മരണത്തിനു മുമ്പ് എഴുതി തയാറാക്കിയ രീതിയിലായിരിക്കും അവസാനകാലത്തെ ചികിത്സയെന്ന് ഉറപ്പിക്കാന്‍ ആ വ്യക്തിക്ക് കഴിയില്ല. അതു തീരുമാനിക്കുന്നത് ബന്ധുക്കളായിരിക്കും. അവര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ലിവിംഗ് വില്‍ നടപ്പാക്കാനാകില്ല.
നേരത്തേ തന്നെ രോഗി തന്റെ ഉറ്റവരോട് അവസാനകാല ചികിത്സയെന്തെന്നു പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയാണ് ഉത്തമം. ബന്ധുക്കള്‍ എതിര്‍ത്തില്ലെങ്കില്‍ അനാവശ്യമായ ദുരിതചികിത്സ ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാന്ത്വനചികിത്സാ പരിപോഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ പറഞ്ഞു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മോഡറേറ്ററായിരുന്നു. പാലിയം ഇന്ത്യ ചെയര്മാന് ബിനോദ് ഹരിഹരന്, പൂക്കോയ തങ്ങള്‍ ഹോസ്പിസ് ഡയറക്ടര്‍ ഡോ. അമീറലി എന്നിവര്‍ പങ്കെടുത്തു. ഡോ. പി.എ. ലളിത അവാര്‍ഡിന് ഡോ. സുരേഷ്കുമാര്‍, ബിനോയ് ഹരിഹരന്, ഡോ. അമീറലി എന്നിവര്‍ അര്‍ഹരായി. കോഴിക്കോട് മേയര്‍ ഒ. സദാശിവന്, ഗോപിനാഥ് മുതുകാട് എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. മലബാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി എം.ഡി. ഡോ. മിലി മണി അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍ മാന്‍സി, എ. സജീവന്, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വിലങ്ങാട്: വനം-വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായി "സ്നേഹഹസ്തം' സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിർണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജൻസിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം സെർവിക്കൽ കാൻസറിനുള്ള പ്രതിരോധ കുത്തിവയ്പ്പായ എച്ച്പിവി വാക്സിനും നൽകി.
ക്യാമ്പിൽ ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ ഉന്നതികളിൽനിന്നുള്ള നൂറിലധികം പേർ പരിശോധനക്കെത്തി. ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷനായി. അസിസ്റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ, ഐഎംഎ പ്രതിനിധികളായ ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ജ്യോതി കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലോക സ്കൗട്ട് സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വർഷങ്ങളോളം സ്കൗട്ടിൽ സമർപ്പിത സേവനം അനുഷ്ഠിച്ച ടി.ടി. തോമസിനെ പൊന്നാടയണിച്ച് ആദരിച്ചു. രാജ്യപുരസ്കാർ വിജയികളായ വിദ്യാർഥികൾക്ക് പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, അധ്യാപകരായ സോളി ജോർജ്, ബിജു വി. ഫ്രാൻസിസ്, പിന്റോ തോമസ്, ജിൻസി പി. വർഗീസ്, വിദ്യാർഥികളായ ഐവിൻ റോബി, ക്രിസ്റ്റീന ജോർജ് എന്നിവർ പ്രസംഗിച്ചു. ഗൈഡ്സ് ക്യാപ്റ്റൻമാരായ സി. ഷാരോൺ, ഷീബ തോമസ് എന്നിവർ നേതൃത്വം നൽകി.
District News
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീ സത്യപ്രതിജ്ഞ ചടങ്ങിൽ ചുമതല ഒഴിഞ്ഞ സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയനെ കോൺഗ്രസ് നേതാവ് കെെയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഓഫീസ് മാർച്ചും സംഘടിപ്പിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ഷീബ ബാബു അധ്യക്ഷത വഹിച്ചു. എ.സി. ഗോപി, കെ.ജി. അരുൺ, വി.കെ. ഹസീന, എൻ.ജെ. റീന ബാബു, എൻ.ജെ. ആൻസമ്മ എന്നിവർ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മംബർ ലീലാമ്മ മുള്ളനാനിക്കൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, പൗലോസ് താന്നിമുള, ജോയി പന്തപ്പിള്ളിൽ, കെ.വി. ജോസ്, ഗിൽഗജോസ്, നോബിൾ മാവറ, അവറാച്ചൻ വെട്ടിക്കൽ, ഗോകുൽനാഥ് താമരക്കുന്നേൽ, അമൽരാജ് ചുള്ളക്കാര തുടങ്ങിയവർ പ്രസംഗിച്ചു.
District News
ജോണ്സണ് പൂകമല
കൂരാച്ചുണ്ട്: മലയോര മേഖലയായ പാത്തിപ്പാറയില്‍ വന്യജീവി ശല്യം രൂക്ഷം. പൊറുതിമുട്ടി കര്‍ഷകര്‍. കോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാത്തിപ്പാറയിലെ ഒട്ടനവധി കര്‍ഷക കുടുംബങ്ങളാണ് കുരങ്ങ്, കാട്ടുപന്നി ശല്യം മൂലം ദുരിതം അനുഭവിക്കുന്നത്.
പ്രധാന വരുമാന മാര്‍ഗമായ നാളികേരം കുരങ്ങുകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരുടെ ജീവിതമാര്‍ഗം അടഞ്ഞിരിക്കുകയാണ്. ഇളനീര് പാകമാകുമ്പോള്‍ തന്നെ കുരങ്ങുകള്‍ തുരന്ന് നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. നാളികേരത്തിന്റെ വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. കമുകിലെ അടക്കയും കുരങ്ങുകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കുരങ്ങുകളെ തുരത്താന്‍ ശ്രമിച്ചാല്‍ അവ അക്രമാസക്തരാകും.
നിവൃത്തിയില്ലാതെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുന്ന അവസ്ഥയിലാണ്. പാത്തിപ്പാറ, മാവുള്ളകുന്ന് മേഖലയിലെ തോമസ് ചെറുപറമ്പില്‍, ജോസഫ് വള്ളോപ്പള്ളി, വര്‍ക്കി ചെറുപറമ്പില്‍, ബേബി ചേരിയില്‍, കുര്യാക്കോസ് ചെറുപറമ്പില്‍, ബേബി മച്ചാനിക്കല്‍, ജിബി മച്ചാനിക്കല്‍, ഷിബു മംഗളാംകുന്നേല്‍, ജോണ്‍ ചെറുപറമ്പില്‍, ജോസ് മംഗളാംകുന്നേല്‍, ബേബി മംഗളാംകുന്നേല്‍, സജി വള്ളോപ്പള്ളി, ജോസ് കുരുവിള വള്ളോപ്പള്ളി, ജോസ് കൊച്ചുപ്ലാക്കല്‍, സുരേഷ് കാരോച്ചാലില്, ജോണി വള്ളോപ്പള്ളി തുടങ്ങി ഒട്ടനവധി കര്‍ഷകരാണ് കുരങ്ങു ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്.
കുന്നിന്മുകളില് കൃഷി ചെയ്യുന്ന കര്‍ഷകര്‍ പലരും വന്യജീവികളില്‍ നിന്നും കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനായി ജീവന് പോലും പണയം വച്ച് അവിടെത്തന്നെ അന്തിയുറങ്ങുന്നുണ്ട്. എന്നിട്ടും തങ്ങളുടെ അധ്വാനം പാഴാകുകയാണെന്നു കര്‍ഷകര്‍ പറയുന്നു. കക്കയം, വയലട വനമേഖലകളില്‍ നിന്നുമാണ് കുരങ്ങുകള്‍ കൃഷിയിടത്തിലെത്തുന്നത്. ഇവയെ തടയാന്‍ ശാശ്വതമായ പരിഹാര നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 26,57,478 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടും.
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ പുതുതായി സൃഷ്ടിച്ച 534 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ നിലവില്‍ 2837 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ജില്ലയിലെ ലിംഗാനുപാതം 1000 പുരുഷന്മാര്ക്ക് 1047 സ്ത്രീകള്‍ എന്ന നിലയിലാണ്. കൂടാതെ അന്തിമ പട്ടികയില്‍ 57679 പ്രവാസി വോട്ടര്‍മാരും ഉണ്ട്. എപിക് (വോട്ടര്‍മാരുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) കവറേജ് 100 ശതമാനമാണ്.
പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. ഡിസംബര്‍ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല് ഉള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍ പട്ടിക, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്.കൂടാതെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട ബിഎല്‍ഒ മാരുടെ പക്കലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പകര്‍പ്പുകള്‍ ലഭ്യമാണ്.
എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ കാര്യാലയത്തില്‍നിന്നും ലഭിക്കും.
District News
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ കുടിവെള്ളം ഭാഗികമായി മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു.റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പുതിയ പൈപ്പിടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടിവെള്ള വിതരണം നിര്‍ത്തിവച്ചത്.
ജല അതോറിറ്റിയും കോര്‍പറേഷനും ബദല്‍സംവിധാനം ഒരുക്കാതായതോടെ വെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പൈപ്പിടുന്നത്.ഇതിനായി നടക്കാവ് മുതല്‍ മാവൂര്‍ റോഡ് വരെയുള്ള ഭാഗത്തെ കുടിവെള്ള വിതരണം ഒരാഴ്ച മുമ്പ് നിര്‍ത്തി.
അധികം വൈകാതെ പണി പൂര്‍ത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കുമെന്നായിരുന്നു ജലഅതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പുതിയ പൈപ്പ് തന്നെ പലയിടത്തും പൊട്ടിയതോടെ പണി നീണ്ടു. ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന്, കാട്ടുവയല്‍ പ്രദേശത്താണ് ഒട്ടും വെള്ളമില്ലാത്തത്. ജലവിതരണം നിലച്ചതോടെ ഹോസ്റ്റുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
വെള്ളം മുടങ്ങുമെന്ന ജലഅതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചത് വളരെ വൈകിയാണെന്നും ആരോപണമുണ്ട്. പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്കിയ സ്വകാര്യ കമ്പനിയാണ് പൈപ്പിടുന്നത്.അതേസമയം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നീളുന്നത് പൈപ്പിടല്‍ ജോലികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
District News
താമരശേരി: താമരശേരി പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഖുബ ട്രേഡേഴ്സില്‍ നിന്നും 30000 രൂപ കളവ് ചെയ്ത പ്രതിയെ കോഴിക്കോട് റൂറല്‍ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
കൊല്ലം ഈസ്റ്റ് കല്ലട ക്ലാച്ചത്തില് ജോണ്സണ് വര്‍ഗീസ് എന്ന മണ്ണുണ്ണി ജോണ്‍സണെ (47)യാണ് ഇന്നലെ ബാലുശേരിയില്‍ നിന്ന് പിടികൂടിയത്. ഈ മാസം 14നാണ് മോഷണം നടന്നത്. വൈകീട്ട് മലഞ്ചരക്ക് കടയില്‍ എത്തിയ പ്രതി കടക്കാരന് പുറത്തേക്ക് ഇറങ്ങിയ സമയം മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ അടങ്ങിയ പേഴ്സ് എടുത്ത് കടന്നു കളയുകയായിരുന്നു. സമാന രീതിയില്‍ മോഷണം നടത്തുന്നവരെ കുറിച്ച് സംസ്ഥാനമൊട്ടാകെ നടത്തിയ അന്വേഷണത്തിലാണ് ജോണ്‍സനെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളില്‍ നിന്ന് 20,000 രൂപയും കണ്ടെടുത്തു.
പത്തനംതിട്ട കോയിപ്രം സ്റ്റേഷന് പരിധിയില്‍ ഒരു കടയില്‍ നിന്നും 50,000 രൂപ മോഷ്ടിച്ചതിന് പിടിക്കപ്പെട്ട് കൊട്ടാരക്കര സബ്ബ് ജയിലില്‍ കഴിഞ്ഞ പ്രതി ജനുവരി ഒന്നിനാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ബാലുശേരിയില്‍ മുന്‍ പരിചയമുള്ള ഒരാളുടെ റൂമില്‍ താമസിച്ച് താമരശേരിയില്‍ കളവ് നടത്തുകയായിരുന്നു. പന്തളം, കുണ്ടറ, കോയിപ്രം, കൊല്ലം എന്നിവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. പ്രതിയെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.
താമരശേരി ഇന്‍സ്പെക്ടര്‍ വി.എം. ജയന്, സ്പെഷല്‍ സ്ക്വാഡ് എസ്ഐമാരായ രാജീവ്ബാബു, എഎസ്ഐ ജയരാജന് പനങ്ങാട്, ജിനീഷ് ബാലുശേരി, എം.ടി. മിഥുന്മോഹന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
കൊയിലാണ്ടി: കോടികൾ വിലയുള്ള തിമിംഗല ചർദ്ദി പിടികൂടി. നന്തി ഇരുപതാം മൈൽസിലെ കോതുവയൽകുനി അഖിൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് 4.380 കിലോഗ്രാം ഛർദ്ദിൽ പിടികൂടിയത്.
കൈവശം വച്ച പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനയിൽ പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ്ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഒ ഗംഗേഷ്, സ്ക്വാഡ് അംഗങ്ങളായ മനോജ് രാമത്ത്, സാജു എന്നിവർ പങ്കെടുത്തു. പ്രതിയെയും പിടികൂടിയ ചർദ്ദിലും വനം വകുപ്പിന് കൈമാറും.
District News
കോഴിക്കോട്: ജില്ലയില്‍ ട്രാഫിക് ബോധവത്കരണം കാര്യക്ഷമമായി നടക്കുമ്പോഴും നടപ്പാത കയ്യേറിയുള്ള പാര്‍ക്കിംഗും വാഹനമോടിക്കലും തുടരുന്നു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ച് നിയമലംഘനം നടത്തിയ ആളെ വയോധികയായ പ്രഭാവതി തടഞ്ഞത് വാർത്തയായതോടെ തുടർനടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും നിയമലംഘനങ്ങള്‍ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമൂലം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍.
എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്കു സമീപം മുതൽ എരഞ്ഞിപ്പാലം ഭാഗത്തേക്കുള്ള നടപ്പാതയിൽ 300 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ പൊതുമരാമത്ത് വിഭാഗം ഒമ്പത് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. എരഞ്ഞിപ്പാലം മിനി ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഈ നടപ്പാത വഴിയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ദുരിതമായിരുന്നു.
ഇവിടെ മാത്രമല്ല, കോംട്രസ്റ്റ് പരിസരം, പുതിയറ റോഡ്, എന്നിവിടങ്ങളിലും നിയമലംഘനം പതിവാണ്. ഇതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.റോഡിൽ സീബ്രാലൈനിൽ നിർത്തുകയോ ലൈനിൽ ഒന്നര മീറ്റർ അകലം പാലിക്കാതെ നിർത്തുകയോ ചെയ്താൽ നടപടി എടുക്കുമെന്ന് ഏന്ഫോഴ്സ് മെന്റ് അറിയിച്ചിട്ടുണ്ട്.
സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമ ലംഘനം കാമറയിൽ പതിഞ്ഞാൽ ഇ- ചെലാൻ വഴി വാഹന ഉടമയ്ക്ക് പണമടക്കാം.14 ദിവസത്തിനകം എൻഫോഴ്സ്മെന്റ് ഓഫീസില്‍ പിഴ അടയ്ക്കാം.90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കിൽ പിന്നീട് ജില്ലാ സെഷൻസ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോര്‍ട്ട് കൈമാറും.
District News
കോഴിക്കോട്: വേനല്‍ക്കാല വരള്‍ച്ചയും അപകടങ്ങളും നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നിര്‍ദേശിച്ചു.
തീപിടിത്ത മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ആശുപത്രി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗിന് മുന്‍ഗണന നല്‍കണം. വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ള ഓഫീസുകള്‍ക്കെല്ലാം നല്‍കണം. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
വനം-വന്യജീവി സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ്, ജല വകുപ്പ് തുടങ്ങിയവ വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
വേനൽകാല മുന്നൊരുക്ക പദ്ധതി ജില്ലാ ഹാസർഡ് അനലിസ്റ്റ് അവതരിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
കോഴിക്കോട്: ബേപ്പൂർ കക്കാടത്ത് ഉരുനിർമാണശാല മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന ബജറ്റിൽ ഉരു വ്യവസായത്തിന് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി ഉരു വ്യവസായ സാധ്യതകൾ വർധിപ്പിക്കുക, ഉരു നിർമാണ വ്യവസായത്തെ ലോകത്തിന് മുമ്പിൽ കൂടുതൽ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പുമായും ധനകാര്യവകുപ്പുമായും ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ബേപ്പൂർ ബിസി റോഡ് കക്കാടത്ത് തീരത്തും ചാലിയം പട്ടർമാട് തുരുത്തിലുമാണ് പ്രധാന ഉരു നിർമാണശാലകൾ പ്രവർത്തിക്കുന്നത്. ഫറോക്ക് കരുവൻതിരുത്തിയിലും ഇടവിട്ട് നിർമാണം നടക്കും. ഉരുപ്പണിശാലയിൽ തച്ചൻ എടത്തൊടി സത്യൻ, ഉരു നിർമാണ വിദഗ്ധർ എന്നിവരുമായി മന്ത്രി സംസാരിച്ചു. ടൂറിസം മേഖല ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി. നിഖിൽദാസ് തുടങ്ങിവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്.
District News
കൊയിലാണ്ടി: സൗദിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസ് (31) നെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശികൾ നടത്തുന്ന ജ്വല്ലറിയിൽ നിന്ന് ജീവനക്കാരായ മൂന്നു പേർ അഞ്ച് കോടി രൂപയുടെ സ്വർണം കവർന്നുവെന്നാണ് കേസ്. 2025 ഓഗസ്റ്റ് പത്തിനാണ് കേസിനാസ്പദമായ സംഭവം.
മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ്ഐ ഗിരീഷ്, എസ്സിപിഒമാരായ പ്രവീൺകുമാർ, കരീം, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
മുക്കം: മണാശേരി- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.
വാർഡ് അംഗം എം.പി. ജുമൈലയുടെ നേതൃത്വത്തിൽ മുക്കം പോലീസ്, കെആർഎഫ്ബി എന്നിവരുടെ അനുമതിയോടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ഓളം അപകടങ്ങൾ നടന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ഈ റോഡിൽ കൊടിയത്തൂരിനും സൗത്ത് കൊടിയത്തൂരിനുമിടയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 30 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്.
ഒരു മാസം മുമ്പ് ബസിനടുത്തേക്ക് ഓടി വന്ന മൂന്ന് വയസുകാരി ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഈ ഭാഗത്തെ അപകടങ്ങളും ചർച്ചയായത്. സ്പീഡ് ബ്രേക്കർ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു.
District News
വടകര: കാവില്‍-തീക്കുനി റോഡിലെ കോട്ടപ്പള്ളി പോക്കര് പീടിക ബസ് സ്റ്റോപ്പിനു സമീപത്തെ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പൊതുസ്ഥലത്തെ മരം ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുകയാണ്.
ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. വാഹനങ്ങള്‍ പോക്കറ്റ് റോഡില്‍ നിന്നു പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ വലതുവശത്ത് റോഡിനോട് ചേര്‍ന്ന ഈ മരം വലിയ തടസമാണ് സൃഷ്ടിക്കുന്നത്. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ പലപ്പോഴായി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
വാഹനയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് മരം മുറിച്ചുമാറ്റാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഒത്തിയോട്ട് കരണ്ടോട് ബൈപാസ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. ബൈപാസിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി കല്ലിടല്‍ നടപടികള്‍ സിറാജുല്‍ ഹുദാ കോമ്പൗണ്ടില്‍നിന്ന് ആരംഭിച്ചു. രണ്ട് ദിവസത്തിനകം സര്‍വേ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.
സ്ഥലമേറ്റെടുക്കുന്നതിനായി രണ്ടേമുക്കാല്‍ കോടി രൂപയും റോഡ് നിര്‍മാണത്തിനായി ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കായക്കൊടി പഞ്ചായത്ത് പരിധിയിലെ തളീക്കരയ്ക്കു സമീപമുള്ള ഒത്തിയോട്ടില്നിന്ന് ആരംഭിച്ച് കരണ്ടോട് വഴി നരിക്കൂട്ടും ചാലില്‍ അവസാനിക്കുന്ന രീതിയിലാണ് ബൈപാസ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന ബൈപാസ് പൂര്‍ത്തിയായാല്‍ തൊട്ടില്‍പാലം ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് കുറ്റ്യാടി ടൗണില്‍ പ്രവേശിക്കാതെ തന്നെ വടകര, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകാനാവും. വടകര, തലശ്ശേരി ഭാഗത്ത് നിന്നുള്ളവര്‍ക്കു തൊട്ടില്‍പാലം, വയനാട് മേഖലകളിലേക്കും ഗതാഗതക്കുരുക്കില്ലാതെ എത്താനാകും.
District News
കോഴിക്കോട്: ജീവിതത്തില്‍ ഓരോരുത്തരും മത്സരിക്കുന്നത് അവരോടുതന്നെയായാല് മാത്രമേ വിജയം വരിക്കുകയുള്ളുവെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിസിനസ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യുന്ന ഓരോ ജോലിയും നമുക്കു വേണ്ടി തന്നെയാണെന്ന മനോഭാവമുണ്ടാകണമെന്നും ജസ്റ്റീസ് ഓര്‍മിപ്പിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസിന് ദേവന് രാമചന്ദ്രന് സമ്മാനിച്ചു. പി. സുലൈമാന്‍, ജാബിര്‍ കാരാട്ട്, സാന്ഡിത് താന്ഡാഷേരി, ഇ. രാധാകൃഷ്ണന്, അഹമ്മദ് ഷടാഡ് ആന്‍ഡ് അബിജിത് ജോഷി എന്നിവര്‍ മറ്റു ബിസിനസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, അയ്മ സംസ്ഥാന പ്രസിഡന്റ് എ.കെ. പ്രശാന്ത്, ജനറല്‍ സെക്രട്ടറി രവീന്ദ്രന് പൊയിലൂര്‍, സി. എ. രവി ചന്ദ്രശേഖര്‍, കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. സുനില്‍ എം. ആന്റണി, ബിസിനസ് മാനേജ്മെന്റ് വകുപ്പ് മേധാവി മനു ആന്റണി എന്നിവര്‍ സംസാരിച്ചു.
District News
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനില്‍ കയറി പറ്റാനുള്ള ധൃതിക്കൊപ്പം തെരുവുനായകളെയും പേടിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. തെരുവുനായ ആക്രമണത്തെ ഭയന്നാണ് യാത്രക്കാർ ഒന്ന് മുതൽ നാല് വരെയുള്ള പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. പ്ലാറ്റ്ഫോമുകളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന് പുറത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതുമൂലം പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറിയിരിക്കുകയാണിവ.
ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിൽ എത്തുന്നത്.ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍. പ്ലാറ്റ്ഫോമിൽനിന്ന് ഭക്ഷണം കഴിക്കുന്നതും ബുദ്ധിമുട്ടിലായി. രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് എത്തുന്നത്. പ്ലാറ്റ്ഫോമിലെ ചവറ്റുകൊട്ടയിലെ ഭക്ഷ്യമാലിന്യങ്ങൾ പുറത്തിടുന്നതും പതിവായി. സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതാണ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിന് കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു.
പ്ലാറ്റ്ഫോമുകളിലും സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിന് സമീപത്തും പുറത്ത് പാര്‍ക്കിംഗ് ഏരിയകളിലും കറങ്ങിത്തിരിയുന്ന നായ്ക്കള്‍ പലതും അക്രമസ്വഭാവമുള്ളതാണ്. യാത്രക്കാര്‍ക്ക് കടിയേറ്റ സംഭവവും ഉണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യത്തിൽ പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല.
അതേസമയം കോഴിക്കോട് കോര്‍പറേഷനും സംഭവത്തില്‍ തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ട്രെയിന്‍ യാത്രക്കാരുടെ സംഘടനകളും നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധതയില്പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. കോര്പറേഷന് നടപ്പിലാക്കുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി പൂര്‍ണ വിജയത്തില്‍ എത്തിയിട്ടില്ല.
District News
കോഴിക്കോട്: റംസാന് നാളുകളെത്തിയതോടെ മധുരമൂറും പഴങ്ങളാണ് വിപണിയിലെ താരം.
റംസാൻ നാളുകളിൽ നോമ്പ് തുറക്കാൻപഴങ്ങൾ നഗരവീഥികളിൽ സുലഭമാണ്. വേനൽച്ചൂടും റംസാനും ഒന്നിച്ചെത്തിയതോടെ പഴവിപണി ഇത്തവണ കൂടുതല്‍ ഉഷാറാണ്. ഡിമാൻഡ് കൂടിയതോടെ കൂടുതൽ പഴങ്ങൾ ഇറക്കുമതി ചെയ്ത് കച്ചവടം പൊടിപൊടിക്കുകയാണ് നഗരത്തിലെ വ്യാപാരികൾ. റോഡരികിലെ മരച്ചുവട്ടിലും മറ്റും താൽക്കാലികമായി തുടങ്ങിയ പഴക്കടകളും ഏറെയാണ്.
നോമ്പുതുറയുടെ ഇഷ്ടവിഭവങ്ങളായ തണ്ണിമത്തനും കൈതച്ചക്കയ്ക്കും മുന്തിരിക്കുമാണ് ആവശ്യക്കാർ കൂടുതൽ. തണ്ണിമത്തൻ - 28,ആപ്പിൾ 160, ഓറഞ്ച് - 100, ഉറുമാമ്പഴം - 200, സപ്പോട്ട - 70, പേരക്ക - 100, മുന്തിരി കറാച്ചി മുന്തിരി - 150, പച്ചമുന്തിരി - 120, കൈതച്ചക്ക - 80 എന്നിങ്ങനെയാണ് കിലോയ്ക്ക് മാർക്കറ്റ് വില.തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമാണ് പഴങ്ങൾ എത്തുന്നത്.
പഴങ്ങൾ മിക്കതും പെട്ടെന്നുതന്നെ വിറ്റ് പോകുകയാണ്.
വൈകുന്നേരങ്ങളില്‍ നോമ്പുതുറക്കുന്നതിന് മുന്പാണ്കൂടുതല് വില്പന. ഫ്രഷ് പഴങ്ങളാണ് ഈ സമയത്ത് വിറ്റുപോകുക. ഇതോടൊപ്പം കരിക്ക് കച്ചവടവും നന്നായി നടക്കുന്നുണ്ട്. വിവിധ സംഘനകള്‍ നടത്തുന്ന നോമ്പുതുറ കൂടി വരുന്നതോടെ പഴങ്ങള്‍ക്ക് ആവശ്യം കൂടും.
തണ്ണിമത്തനാണ് ഇക്കൂട്ടത്തിൽ മുമ്പിൽ.പപ്പായ, ഓറഞ്ച് ,കൈതച്ചക്ക, തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. നിലവില്‍ പഴവിപണിയില്‍ വിലക്കയറ്റമില്ലെങ്കിലും റംസാന് പകുതിയാകുന്നതോടെ വര്ധനവുണ്ടാനിടയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
District News
മുക്കം: മുക്കം ടൗണിൽ രണ്ടര വർഷമായി നിലച്ചു കിടക്കുന്ന ശുദ്ധജല വിതരണം പുനരാരംഭിക്കാൻ നടപടിയായി. കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പിസി ജംഗ്ഷനിൽ പുതിയ സാങ്കേതിക വിദ്യയോടെ പുതിയ പൈപ്പുകൾ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്. കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് രണ്ടര വർഷം മുമ്പ് പൊട്ടിയതോടെയാണ് നഗരത്തിലെ ശുദ്ധജല വിതരണം നിലച്ചത്.
ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അഥോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. പിസി ജംഗ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസപ്പെട്ടിരുന്നത്. കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പിഡബ്ല്യുഡി ചോദിച്ചിരുന്നത്.
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അഥോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണയും നടത്തിയിരുന്നു. എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല. ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
തുടർന്ന് കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരേ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതർ തുടർനടപടി സ്വീകരിച്ചത്. പ്രവൃത്തി പൂർത്തിയായാൽ ഉടനെ ഉപഭോക്താക്കൾക്ക് കുടിവെള്ളം ലഭിക്കും.
District News
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിസിനസ് മാനേജ്മെന്റ് വിഭാഗവും ഓള് ഇന്ത്യ മലയാളി അസോസിയേഷനും (അയ്മ ) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ദേവഗിരിയില്‍ തുടക്കമായി. ഹരിയാന സോണിപ്പത് ജിന്‍ഡാല്‍ സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണലിലെ പ്രഫ. ഡോ. ക്രിസ്റ്റ്യന്‍ മോളിനെര് ഉദ്ഘാടനം ചെയ്തു.
ദേവഗിരി അയ്മ ബിസിനസ് അവാര്‍ഡുകള്‍ ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.ഉദ്ഘാടന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. സുനില്‍ എം. ആന്റണി, അയ്മ പ്രസിഡന്റ് വി.കെ. പ്രശാന്ത്, സെക്രട്ടറി വി.പി. സുകുമാരന്‍, ബിസിനസ് മാനേജ്മെന്റ് വിഭാഗം തലവന്‍ മനു ആന്റണി,
ഡോ. ക്രിസ്റ്റി ഏബ്രഹാം, എന്‍.ടി. വിഷ്ണുപ്രിയ എന്നിവര്‍ സംസാരിച്ചു.ഹൈദരാബാദ് വോക്സന് സര്‍വകലാശാലയിലെ ഡോ. കാരുണ്ഗനി വാള്‍ട്ടര്‍ ഫിലിപ്പ്, കേരള സര്‍വകലാശാലയിലെ ഡോ. പി.ഇ. ക്രിസ്റ്റബെല്‍ എന്നിവര്‍ ക്ലാസെടുത്തു.
District News
കോഴിക്കോട്: കനോലി കനാലിലൂടെ യാത്രാ സൗകര്യവും ചരക്ക് ഗതാഗതവും ടൂറിസവുമെല്ലാം സാധ്യമാക്കി പാരിസ് മാതൃകയില്‍ കോഴിക്കോട്ട് കനാല്‍സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനോലി കനാലിന് കുറുകെ നിര്‍മിച്ച പുതിയ പാലത്തെ വലിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കനാല്‍ സിറ്റിയുടെ ഒന്നാംഘട്ട വികസന പ്രവൃത്തിക്കായി 73.21 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കാലിക്കട്ടിനെ ന്യൂ കാലിക്കട്ടായി മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 1312.67 കോടി രൂപയാണ്. കോഴിക്കോടിന്റെ വികസന കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പരിഗണന നല്‍കിയത്. കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നൂറ് പാലങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 150ലധികം പൂര്‍ത്തീകരിക്കാനായി. പുതിയ പാലത്തെ വലിയ പാലം കോഴിക്കോട് നഗരത്തിനാകെ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ ഒ. സദാശിവന്, ഡെപ്യൂട്ടി മേയര്‍ എസ്. ജയശ്രീ, കേരള മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജുനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കോഴിക്കോട് നഗരത്തിലെ പുതിയ പാലത്തെ മീഞ്ചന്ത മിനി ബൈപാസുമായി ബന്ധിപ്പിക്കുന്നതാണ് പാലം.
കിഫ്ബി വഴി 2022ല്‍ 60 കോടി രൂപ അനുവദിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. കനോലി കനാലിന് കുറുകെ 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിനൊപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്ഥലമെടുപ്പിന് ചെലവായത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല.
District News
കോടഞ്ചേരി: കൊട്ടടയ്ക്കയുടെ വില കുതിച്ചുയരുമ്പോഴും മലയോര കര്‍ഷകരുടെ കണ്ണീര് വറ്റുന്നില്ല. മഞ്ഞളിപ്പ് രോഗം മൂലം കമുക് കൃഷി നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ല. ഈ വര്‍ഷമാദ്യം 300 രൂപ തോതിലുണ്ടായിരുന്ന വിലയാണ് നിലവില്‍ കിലോയ്ക്ക് 420 ലേക്ക് ഉയര്‍ന്നത്. ചരക്ക് ക്ഷാമമാണ് വില കൂടാനുള്ള മുഖ്യകാരണമായി വ്യാപാരികള്‍ പറയുന്നത്.
പ്രധാന അടയ്ക്കാ ഉല്പാദന കേന്ദ്രങ്ങളിലൊന്നായ മംഗലാപുരത്ത് ഗുണമേന്മ കുടുതലുള്ള കൊട്ടടക്കയ്ക്ക് കിലോയ്ക്ക് 500 രൂപയിലുമധികം വിലയുണ്ട്. മലയോരമേഖലയിലെ പ്രധാന അടയ്ക്കാ ഉല്പാദനകേന്ദ്രമായ കോടഞ്ചേരിയില്‍ 20 വര്‍ഷത്തോളമായി ഉല്പാദനം നന്നേ കുറവാണ്. മഞ്ഞളിപ്പ് രോഗംബാധിച്ച് കമുക് കൃഷി നശിച്ചതോടെ സീസണില്‍ പോലും കോടഞ്ചേരിയിലെ എല്ലാ കടകളിലും കൂടി ദിവസേന രണ്ടോ മൂന്നോ ക്വിന്റല്‍ കൊട്ടടക്ക മാത്രമേ എത്തുന്നുള്ളൂ.
കോടഞ്ചേരിയിലെ യുവ കര്‍ഷകനായ ഗോഡ്സണ്‍ ആക്കപ്പടിക്കല്‍ 2014 ല്‍ മംഗലാപുരത്തെ പുത്തൂര്‍ ഭാഗത്തുനിന്നും കൊണ്ടു വന്നു നട്ടുപിടിപ്പിച്ച 300 ല്‍ അധികം ഇന്റര്‍ സി മംഗള കമുക് തൈകള്‍ മുഴുവന്‍ മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു.
സമാനമായ അനുഭവങ്ങളാണ് മറ്റു നിരവധി കര്‍ഷകര്‍ക്ക് പറയാനുള്ളത്. കാസര്‍കോടന്‍, ഇന്റര്‍ മംഗള, മോഹിത് നഗര്‍, സൈഗോണ്‍ തുടങ്ങിയ ഇനങ്ങള്‍ പരീക്ഷിച്ചിട്ടും മഞ്ഞളിപ്പിനെ പ്രതിരോധിക്കാനായില്ല. പ്രതിരോധശേഷി കൂടുതലുണ്ടെന്ന് പറയപ്പെടുന്ന നാടന്‍ ഇനങ്ങള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.
കവുങ്ങ് കൃഷിയുടെ അന്ത്യം കുറിക്കുന്ന മഞ്ഞളിപ്പ് തടയാന്‍ ഗവേഷണനടപടികള് ത്വരിതപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
District News
മുക്കം: മുക്കം നഗരസഭയിലെ നടുകിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. തിരുവമ്പാടി ഭാഗത്തു നിന്നും ഓമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കൂടത്തായി സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്.
സമീപത്തെ മതിലിൽ ഇടിച്ചു നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ റോഡിൽ നിന്നും കാർ മാറ്റി ഗതാഗത തടസം ഒഴിവാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.
District News
പേരാമ്പ്ര: കേരളത്തിലെ രാസ ലഹരി വില്പനയിലെ മുഖ്യകണ്ണി വേളം ചെന്നിലോട്ട് അജ്മല്‍ എന്ന പൊന്ന് അജ്മലിനെ കര്‍ണാടക പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കര്‍ണാടകയിലെ പുത്തൂരില്‍ നിന്നാണ് വാഹന പരിശോധനക്കിടെ അജ്മലിനെയും മറ്റ് രണ്ടു പേരെയും പോലീസ് പിടികൂടിയത്.
നാട്ടില്‍ ഏകദേശം രണ്ടു കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജ്മല്‍ ബംഗളൂര് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റിക്കൊണ്ടിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കാറില്‍ വൈഫൈ സംവിധാനം ഉപയോഗിച്ചാണ് ഇടപാടുകാരുമായി ആശയ വിനിമയം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ അജ്മലിന്റെ അടുത്ത ബന്ധുവായ ഷെലൂലിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഷെലുലിന് എംഡിഎംഐ എത്തിച്ചു നല്‍കിയത് അജ്മല്‍ ആണെന്ന് പോലീസ് പറഞ്ഞു. അജ്മലിനെതിരെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇവര്‍ക്കെതിരെ അജ്മല്‍ ഭീഷണി മുഴക്കിയിരുന്നു.
കൗമാര പ്രായക്കാരായ ആണ്‍കുട്ടികളെ ഇടനിലക്കാരാക്കി ആയിരുന്നു രാസലഹരി വിതരണം. മുതുവണ്ണാച്ച സ്വദേശി സംഷീറും മാനന്തവാടി സ്വദേശി ഇസ്മയിലുമാണ് കര്‍ണാടക പോലീസിന്റെ പിടിയിലായ മറ്റു രണ്ടുപേര്‍.
District News
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഡോക്ടറോട് ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും ജീവനക്കാരെ താക്കീത് ചെയ്തിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്‍ഡ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.മലപ്പുറം സ്വദേശിനിയായ വനിതാഡോക്ടർ, 2022 ഓഗസ്റ്റ് 17 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് സമർപ്പിച്ച പരാതിയിലാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിച്ചത്.
പ്രസവമുറിയിൽ തനിക്കൊപ്പം കൂട്ടിരിപ്പുകാരിയില്ലെന്ന പേരിൽ അവിടെ ചുമതലയുണ്ടായിരുന്ന ഒന്നാം വർഷ പി.ജി.ഡോക്ടറായ വനിത, വളരെ മോശമായ രീതിയിൽ തന്നോട് പെരുമാറിയെന്ന് രോഗിയായ ഡോക്ടർ കമ്മീഷനെ അറിയിച്ചു. പ്രസവമുറിക്ക് പുറത്ത് സർക്കാർ സർവീസിൽ ഡോക്ടറായ തന്റെ ഭർത്താവുണ്ടെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
പ്രസവമുറിയിൽ കൂട്ടിരിപ്പുകാരിയെ വേണമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചു.തന്നെ നിരന്തരം അപമാനിച്ചെന്നും മാനസികമായി തളർത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഡോ. മേനോൻ നളിനി ശേഖരൻ, ഡോ. ബി.കെ.അജിത എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. രോഗിയോട് അപമര്യാദയായി പെരുമാറിയതായും അതിന് സിസ്റ്റർ താക്കീത് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.
റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് അയച്ചു കൊടുത്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുകയോ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
District News
രക്തം ദാനം ചെയ്തത് 121 തവണ
തിരുവമ്പാടി: രക്തം ആവശ്യമുള്ള രോഗികള്‍ക്ക് ജീവന്റെ ജീവനാണ് തിരുവമ്പാടിയിലെ വ്യാപാരിയായ കന്നുകുഴി ജയ്സണ്‍. ഒരു ഫോണ്‍ കോളില്‍ ജയ്സണ്‍ വിളിച്ചുവട്ടിലെത്തും. രക്തദാനം ജീവദാനം എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ജയ്സണ്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര രോഗികള്‍ക്കും രക്തം നല്കി അനേകം കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്.
കത്തോലിക്കാ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ ജയ്സണ്‍ തന്റെ 55-ാം ജന്മദിനത്തില് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെത്തി 121-ാം തവണ രക്തംദാനം ചെയ്ത് ശ്രദ്ധനേടി.
വ്യാപാരജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനു പിന്നില്‍ അടിയുറച്ച ദൈവവിശ്വാസവും മനുഷ്യസ്നേഹവുമാണെന്ന് ജയ്സണ്‍ പറയുന്നു.
ആരോഗ്യവാന്മാര് നിശ്ചിത ഇടവേളകളില്‍ രക്തദാനം ചെയ്യാന്‍ തയ്യാറാകണമെന്നാണ് ജയ്സന് പറയാനുള്ളത്. ഭാര്യ ജിന്‍സി, മക്കളായ ആമോസ്, ഏബ്രഹാം എന്നിവരാണ് രക്തദാനത്തിന് ജയ്സന്റെ പ്രചോദനം.
District News
ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാമത്
കോഴിക്കോട്: ബി സോണ്‍ കലോത്സവത്തില്‍ 310 പോയിന്റ് നേടി ഫാറൂഖ് കോളജ് ജേതാക്കളായി. 298 പോയിന്റുമായി ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനവും 151 പോയിന്റുമായി പ്രൊവിഡന്‍സ് വിമന്‍സ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ദേവഗിരിയിലെ കെ.എച്ച്. വിജയ നാരായണന് സര്‍ഗപ്രതിഭയായും മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയ ദേവഗിരി കോളജിലെ തന്നെ ആദര്‍ശ് രാജ് കലാപ്രതിഭാപട്ടവും കരസ്ഥമാക്കി.
ചിത്രപ്രതിഭാ പട്ടം പ്രൊവിഡന്‍സിലെ ഗായത്രി ഓലക്കലും കലാതിലക പട്ടം മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിലെ ദേവിക എസ്. ദാസും നേടി.
മികച്ച അഭിനേതാവായി പ്രൊവിഡന്‍സിലെ പൂജ ബൈജിത്തും മികച്ച നടിയായി ക്രിസ്ത്യന്‍ കോളജിലെ എം.സുമിഷയും തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് സമാപിക്കേണ്ടിയിരുന്ന കലോത്സവം ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് അവസാനിച്ചത്.
District News
കോഴിക്കോട്: വിപണിയിൽ വ്യാജവെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില ലോബികളാണ് വ്യാജവെളിച്ചെണ്ണയുടെ വിൽപനയ്ക്ക് പിന്നിലുള്ളതെന്ന് പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറയുന്നു. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് നാട്ടിൽ 400 രൂപയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ 200 രൂപയ്ക്ക് ലഭിക്കുന്നു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചേരുവകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്.
കോഴിക്കോട്, വയനാട്, വടകര കേന്ദ്രമാക്കിയാണ് ഏജന്റുമാർ വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. സംസ്ഥാനത്തെ ചില ഹോട്ടലുടമകൾ എണ്ണപലഹാരങ്ങൾ തയാറാക്കുന്നത് വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാണ്.
വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കണമെന്ന് ഹരിതാമൃതം ഭക്ഷ്യശ്രീ കോ-ഓർഡിനേറ്റർ കൂടിയായ പരാതിക്കാരൻ പറഞ്ഞു. എല്ലാ ഹോട്ടലുകളിലും എണ്ണ വിഭവങ്ങൾ കൂടാതെ രണ്ട് എണ്ണരഹിത വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
District News
കൂരാച്ചുണ്ട്: നവീകരണ പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ടാറിംഗിന് ഇരു ഭാഗങ്ങളിലും പൂർണമായി കോൺക്രീറ്റിലുള്ള ഐറിഷ് പ്രവർത്തി നടത്തിയില്ലെന്ന് ആക്ഷേപം. കൂട്ടാലിട - കൂരാച്ചുണ്ട് റോഡിലെ എരപ്പാൻതോട് മുതൽ പതിയിൽ കവല വരെ നവീകരണം നടത്തിയ റോഡിനെതിരേയാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്.
റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് കോൺക്രീറ്റിലുള്ള ഐറിഷ് പ്രവർത്തി നടത്തിയിട്ടുള്ളത്. റോഡിന് ഈട് നൽകുന്നതിന് ഉപകരിക്കുന്ന കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴക്കാലമാകുമ്പോൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിനരികിലെ ടാറിംഗ് ഉൾപ്പെടെ തകരുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എരപ്പാൻതോട് നിന്നും വട്ടച്ചിറ മുക്കിലേക്കുള്ള ഇറക്കമുള്ള ഭാഗത്ത് ഈ പ്രവർത്തി നടത്താതെ മണ്ണിടുകയാണ് ചെയ്തത്.
എരപ്പാൻതോട് മുതൽ പതിയിൽ വരെയുള്ള 1.4 കിലോമീറ്റർ റോഡിന് 1.42 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്. കൂടാതെ ഈ റോഡിൽ തന്നെ ആനപ്പാറ മേഖലയിലുള്ള കാലപ്പഴക്കം ചെന്ന കലുങ്കിന്റെ നവീകരണവും നടത്താത്തതിനെതിരേ നാട്ടിൽ ആക്ഷേപം ഉയരുന്നുണ്ട്. റോഡിന്റെ സംരക്ഷണം ഉറപ്പാക്കാൻ റോഡരിക് പൂർണമായും കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അഞ്ചു പേർ മാത്രം പ്രവർത്തിക്കുന്നത് കാരണം സുരക്ഷാ വീഴ്ചയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അഞ്ചു പേർ മാത്രം പ്രവർത്തിക്കുന്നത് കാരണം സുരക്ഷാ വീഴ്ചയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആരോഗ്യവകുപ്പു സെക്രട്ടറിയും ജില്ലാ കളക്ടറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ചിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേരത്തെ 15 പേരാണുണ്ടായിരുന്നത്. ഇവരിൽ പത്ത് പേർ ജോലി ഉപേക്ഷിച്ചു.
വേതനം കുറവായതും ജോലി കൂടുതലായതുമാണ് തൊഴിൽ ഉപേക്ഷിക്കാൻ കാരണം. സുരക്ഷാഭീഷണിയുള്ള ആശുപത്രിയിൽ സ്ഥിരം സുരക്ഷാജീവനക്കാരെ നടപടിയെടുത്തിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചവർക്ക് 700 രൂപയാണ് ദിവസവേതനം. വേതനം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
താമരശേരി: ചുങ്കം മേഖലയില്‍ വ്യാപിച്ച് വരുന്ന മയക്കുമരുന്ന് -ലഹരി മാഫിയ സംഘങ്ങള്‍ക്ക് താക്കീതായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. താമരശേരി മേരി മാതാ കത്തീഡ്രല്‍ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ചെക്പോസ്റ്റ് ചുറ്റി ചുങ്കം ജംഗ്ഷനില്‍ സമാപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ വിളംബര റാലിയില്‍ സംബന്ധിച്ചു. ചുങ്കം അങ്ങാടിയില്‍ നടന്ന പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു.
ലഹരി വില്പന സംഘങ്ങള്‍ക്കെതിരെ പോലീസ് - എക്സൈസ് വകുപ്പുകളുമായി യോജിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സ്ക്വാഡുകള്‍ രൂപീകരിക്കും. ജനകീയ സമിതി ചെയര്‍മാനും പഞ്ചായത്ത് മെമ്പറുമായ വി.കെ വിജിത്ത് അധ്യക്ഷത വഹിച്ചു. താമരശേരി എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഗിരീഷ് കുമാര്‍, ബിന്ദു ആനന്ദ്, ഷീജ ദിലീപ്, വി.ആര്.കാവ്യ, രത്നവല്ലി, സി.കെ.വേണുഗോപാല്‍, സി.ഹുസൈന്, പി.ഉല്ലാസ്കുമാര്‍, ഷംസീര്‍ എടവലം, പി.സി.റഹീം, ചന്ദ്രന് മൂന്നാം തോട്, പി.എം സാജു, റാഷി താമരശ്ശേരി, സി.കെ.നൗഷാദ്, എക്സൈസ് ഓഫിസര്‍ ഷാജു, നാസര്‍ കമ്മട്ടിയേരി, ശ്രീധരന് മേലേപാകത്ത്, ജോസ് തുണ്ടത്തില്‍, ഭാസ്കരന് കയ്യലിക്കുന്ന്, പി.കെ.മൊയ്തീന് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ഫാസില്‍ കാഞ്ഞിരത്തിങ്ങല്‍, സി.കെ.നവാസ്, ബാവ ഹാരിസ്, നോനി ഷൗക്കത്ത്, രാജേഷ്, ബാപ്പു സിറ്റി, സന്തോഷ് കുമാര്‍, സാലി ചുങ്കം, നദീര്‍ ചുങ്കം, പി.ടി.ബഷീര്‍, കോയമോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കോഴിക്കോട്: ഇന്നലെ വൈകുന്നേരം പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തം കോഴിക്കോട് ടൗണിനെ മുള്‍മുനയിലാക്കി. മാനംമുട്ടെ ഉയര്‍ന്ന തീനാളങ്ങള്‍ നഗരത്തെ വിഴുങ്ങുമോയെന്ന ആശങ്കയ്ക്കിടെ രണ്ടര മണിക്കൂറോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ജയലക്ഷ്മി സില്‍ക്സിനു സമീപത്ത് രണ്ടു പെട്രോള്‍ പമ്പുകള്‍. കൂടാതെ നിരവധി കെട്ടിടങ്ങള്‍.
ഇവിടേക്കു തീപടര്‍ന്നാല്‍ പ്രത്യഘാതം ഗുരുതരമായിരിക്കുമെന്ന് കണ്ട് കൂടുതല്‍ ഭാഗങ്ങളിലേക്കു തീ പടരാതിരിക്കാന്‍ ശ്രദ്ധിച്ച് അഗ്നിരക്ഷാസേനകള്‍ നടത്തിയ ശ്രമമാണ് മണിക്കൂറുകള്‍ക്കൊടുവില്‍ വിജയം കണ്ടത്. പെട്രോള്‍ പമ്പുകളില്‍ നിന്നും സമീപത്തെ കടകളില്‍ നിന്നും പെട്ടന്ന് തന്നെ പോലീസ് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു തീയണയ്ക്കല്‍ ദൗത്യം. പാളയം -കല്ലായി റോഡിലെ വാഹനഗതാഗതം നിരോധിച്ച് പോലീസ് അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. സമീപ പ്രദേശങ്ങളില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തള്ളി മറ്റിടങ്ങളിലേക്കു നീങ്ങി.
സ്ഥാപനത്തിനു പുറകിലെ ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപ പ്രദേശത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും ഓടിയെത്തി. അഗ്നിരക്ഷാസേനയെ സഹായിക്കാന്‍ ആളുകള്‍ മുന്നിട്ടു നിന്നു. റംസാന് പ്രമാണിച്ച് ഗോഡൗണില്‍ അടുത്തിടെ സ്റ്റോക്ക് എത്തിച്ചിരുന്നുവെന്ന് ചുമട്ടുതൊഴിലാളികള്‍ പറഞ്ഞു. ഗോഡൗണിലെ സ്റ്റോക്ക് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഗോഡൗണിലെ വസ്ത്രങ്ങളും സമീപ നിലകളിലെ വസ്ത്രങ്ങളും അഗ്നിക്കിരയായി.
കനത്ത ചൂടും പൊടിയും പുകയും സഹിച്ച് ഏറെ സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ആദ്യമെത്തിയ സമീപ പ്രദേശങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകള്‍ വെള്ളം ചീറ്റിച്ച് തീ കെടുത്താന്‍ നടത്തിയ ശ്രമം പൂര്‍ണമായും വിജയം കണ്ടില്ല. കെട്ടിടത്തിനു മുകളിലേക്കെത്തുന്ന വിധത്തില്‍ വെള്ളം ചീറ്റിക്കാനുള്ള ശേഷി അഗ്നിരക്ഷാസേനകളുടെ വാഹനങ്ങള്ക്കുണ്ടായിരുന്നില്ല. തന്മൂലം കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിരക്ഷാ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. കരിപ്പൂരില്‍ നിന്നെത്തിയ, വാതക മിശ്രിതം പ്രയോഗിക്കാന്‍ കഴിയുന്ന അഗ്നിരക്ഷാ യൂണിറ്റ് തീയണയ്ക്കാന്‍ ഏറെ സഹായകരമായി.
ഗോവണി ഉപയോഗിച്ച് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് തീയണയ്ക്കാനും അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞു. പല സേനാംഗങ്ങള്‍ക്കും തീയണയ്ക്കല്‍ ദൗത്യത്തിനിടെ നിസാര പരിക്കേറ്റു. 2023 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയും ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് 17 അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നാശമാണ് അന്ന് സംഭവിച്ചത്. ഇന്നലെയുണ്ടായ തീപിടിത്തത്തിനു കാരണവും ഷോര്ട്സര്ക്യൂട്ടാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
District News
കൂടത്തായി: മനുഷ്യന്റെ സ്വഭാവശുദ്ധിയാണ് ശരിയായ മതമെന്നും വിദ്യാഭ്യാസം മൂല്യങ്ങള്‍ക്ക് വില നല്‍കേണ്ട ഒന്നാണെന്നും ഡോ.എം.പി. അബ്ദുസമദ് സമദാനി എംപി. പറഞ്ഞു. കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവതി ആഘോഷിക്കുന്ന ഫാ. ജോസഫ് പുല്ലാട്ടിന്റെയും വി.എ. മൈക്കിളിന്റെയും ഗുരുവന്ദനം പരിപാടിയും സമദാനി ഉദ്ഘാടനം ചെയ്തു.
പഴയതിലെ നന്മകള് ആദരിക്കപ്പെടേണ്ടതാണെന്നും അതിനുദാഹരണമാണ് ഫാ. ജോസഫ് പുല്ലാട്ടിന്റെ ജീവിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവതി ആഘോഷിക്കുന്നവരെ പ്രശംസാപത്രം നല്കി ആദരിച്ചു. 85 വയസ് പിന്നിട്ട റിട്ട.അധ്യാപകരായ എന്‍.എം.വര്‍ക്കി, പി.ടി. മത്തായി, കെ.കെ. വര്‍ക്കി, കെ.ജെ.എല്‍സി എന്നിവരെയും ആദരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പെന്‍ഷനേഴ്സ് ഫോറം പ്രസിഡന്റ് വി.എം.ആഗസ്തി, പ്രിന്‍സിപ്പല്‍ ഫാ. സിബി പൊന്‍പാറ, ഹെഡ്മാസ്റ്റര് തോമസ് അഗസ്റ്റിന്, ആദ്യ ബാച്ചിലെ വിദ്യാര്‍ഥി പ്രതിനിധി സി.ജെ. മത്തായി, പൂര്‍വ്വ വിദ്യാര്‍ഥി കോ ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് തേവള്ളി എന്നിവര്‍ പ്രസംഗിച്ചു.
District News
പേരാമ്പ്ര: സമൂഹത്തിലെ എല്ലാ മേഖലകളെയും ചേര്‍ത്തുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് ഒന്നാംഘട്ട പ്രവൃത്തിയുടെ ശിലാസ്ഥാപനം ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടക്കുന്ന സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിനെ വില്ലനായി കാണുന്ന സ്ഥിതിയുണ്ടായിരുന്നു. അതേ സമയം ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് വനം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ 58 കോടിയാണ് വനമേഖലക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 24 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി തലസ്ഥാനത്ത് കോണ്‍ക്ലേവ് നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന വന്യജീവികളെ മടക്കിയയക്കാതെ അവയുടെ സംരക്ഷണം ഉറപ്പാക്കാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയില്‍ നിര്‍ത്തി കണ്ടാസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കല്‍ പാര്‍ക്കാണ് വനം വകുപ്പിന് കീഴില്‍ പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട് ഒരുക്കുക. വന്യജീവികള്‍ക്കും ജനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ളത്.
വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസര്‍ച്ച് സെന്റര്‍ എന്ന നിലയിലേക്ക് കൂടിയാണ് പദ്ധതി ഉയരുക. പേരാമ്പ്ര എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ബയോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുന്നത്. ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പരിക്കേല്‍ക്കുന്ന വന്യമൃഗങ്ങള്‍ക്ക് ചികിത്സയും പരിചരണവും നല്കുന്ന അനിമല്‍ ഹോസ്പൈസ് സെന്ററും വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കുക. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബയോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ടമായാണ് ടൈഗര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മാണം. കടുവകളുടെ ആവാസത്തിന് അനുയോജ്യമായ സമശീതോഷ്ണ കാലാവസ്ഥയും നീര്‍ച്ചോലകളും ചെറിയ മണല്‍ത്തിട്ടകളുമുള്ള പ്രദേശമായതിനാലാണ് പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലം സഫാരി പാര്‍ക്കിനായി തെരഞ്ഞെടുത്തത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 100 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
ചടങ്ങില്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി. ബയോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോർത്തേൺ സർക്കിൾ (കണ്ണൂർ) ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അൻജൻ കുമാർ, ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇംത്യാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി അയിത്തമറ്റം, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, എസ്.കെ. സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ഷിജു, ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ പി.സി. സുരാജൻ, കെ.കെ. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
പാർക്ക് ജനങ്ങൾക്ക് ദ്രോഹമാകില്ല: ടി.പി. രാമകൃഷ്ണൻ
പെരുവണ്ണാമൂഴി: ബയോളജിക്കൽ പാർക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾക്ക് ഒരു വിധത്തിലുള്ള ആശങ്കക്കും ഇടയുണ്ടാകരുതെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് അഭ്യർത്ഥിച്ചു.
പാർക്കിന്റെ ശിലാസ്ഥാപനം നടന്ന വേദിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ഭൂമിയിലാണ് പാർക്ക് വരുന്നത്. ഇതിന്റെ പേരിൽ ഒരാൾക്കു പോലും ഇവിടെ തൊഴിൽ നഷ്ടമുണ്ടാകരുത്.
പാർക്കിൽ ജോലിക്ക് ആളുകളെ നിശ്ചയിക്കുമ്പോൾ പ്രാദേശിക പരിഗണന നൽകണം. പദ്ധതി വിജയിപ്പിക്കുന്നതിന് മലയോര ജനതയുടെ സഹായം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിലെ വന്യമൃഗ ശല്യത്തിനറുതി വരുത്താൻ 18 കിലോ മീറ്റർ സോളാർ തൂക്കു വേലി നിർമിക്കാൻ വനം വകുപ്പ് പദ്ധതിയിട്ടത് ശ്ലാഘനീയമാണ്. ഇതിന്റെ ദൈർഘ്യം അഞ്ച് കിലോമീറ്റർ കൂടി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോര്പറേഷന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയമാണ് സിപിഎം അംഗങ്ങളും പിന്തുണച്ച് പാസാക്കിയത്. മാനാഞ്ചിറ- വെള്ളിമാടുക്കുന്ന് റോഡ് വികസനത്തിലെ മെല്ലപ്പോക്കും വെള്ളിമാടുകുന്ന് വരെ റോഡ് നീട്ടുന്നതില്‍ പൊതുമരാമത്ത് വകുപ്പ് തുടരുന്ന അനാസ്ഥക്കുമെതിരേ യുഡിഎഫ് കൗണ്‍സിലര്‍ കെ.സി. ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്. കോര്‍പറേഷനില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയത്തില്‍ കാര്യമായി ഒരു എതിര്‍പ്പുകളും ഉന്നയിക്കാതെ തന്നെ ഭരണസമിതി പ്രമേയം പാസാക്കുകയായിരുന്നു.
പത്തു വര്‍ഷമായി നീളുന്ന റോഡ് വികസനം നിലവിലും പൂര്‍ത്തീകരിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടി. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് വികസനം മലാപറമ്പ് വരെയാക്കി ചുരുക്കിയ നടപടി തിരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി നേരത്തെ വിഭാവന ചെയ്ത രീതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് കെ.സി ശോഭിത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 8ന് മലാപറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റര്‍ രണ്ടാംഘട്ടം വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഒസി ലഭ്യമായിട്ടും പ്രവൃത്തിയുടെ ടെന്‍ഡര്‍ വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ശോഭിത ചൂണ്ടികാട്ടി.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെങ്കില്‍ പോലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മേയര്‍ ഒ.സദാശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ശാസിക്കണമെന്നും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.എന്‍. ബിജോയിയും വ്യക്തമാക്കി.
District News
കോഴിക്കോട്: ജില്ലയിൽ താപനില തുടര്‍ച്ചയായി 35 ഡിഗ്രി കടന്നു.35.4 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ രേഖപ്പെടുത്തിയ താപനില.സാധാരണ മാര്‍ച്ച് മാസത്തിലാണ് വേനൽക്കാലം ആരംഭിക്കുന്നതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനുവരി മുതലേ ചൂട് കൂടുന്ന സാഹചര്യമാണ്.
വരും മാസങ്ങളിലും ചൂട് ക്രമാതീതമായി കൂടുകയാണെങ്കിൽ കുടിവെള്ള പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂഗര്‍ഭജല ലഭ്യത കുറയാനും മലയോര മേഖലകളിലെ കിണറുകൾ വറ്റാനും താപനില വര്‍ധനവ് കാരണമാകുമെന്നുറപ്പാണ്. പകൽ 12 മുതൽ മൂന്ന് വരെയുള്ള സമയത്ത് പുറത്ത് തൊഴിലെടുക്കരുതെന്ന് തൊഴിലാളികൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രമുന്നറിയിപ്പ്.
ചൂട് കനത്തതോടെ മുൻ വര്‍ഷങ്ങളിലേതിന് സമാനമായി തീപിടിത്ത കേസുകളും വര്‍ധിക്കുന്നുണ്ട്. ജനുവരിയിൽ ജില്ലയിൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മലയോര മേഖലകളിലെ റബർ തോട്ടങ്ങളിലാണ് കൂടുതൽ തീപിടിത്തങ്ങളും. കരിയിലകൾ ഒരുമിച്ച് തീയിടുന്നതും ബീഡിക്കുറ്റി വലിച്ചെറിയുന്നതുമെല്ലാം തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേന അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
District News
കൂടരഞ്ഞി : മലയോരഹൈവേ കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്റെ അനുബന്ധറോഡായ മേലെ കൂമ്പാറ അകമ്പുഴ - താഴെ കക്കാട് റോഡിന്റെ നിർമാണ പ്രവർത്തി പ്രാരോഗമിക്കുന്നു. 26.25 കോടി വിനിയോഗിച്ചാണ് മലയോഹൈവേയ്ക്ക് കണക്ടിംഗ് റോഡ് പണിയുന്നത്. മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി അലൈൻ മെന്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയാകാത്തതിനാൽ ഈ റോഡ് പിന്നീട് അലൈൻമെന്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ചെങ്കുത്തായ കുന്നിൻ മുകളിലൂടെകടന്നു പോകുന്നതിനാൽ മലമ്മോരഹൈവേ മാനദണ്ഡങ്ങൾ സംബന്ധിച്ച് സാങ്കേതിക പ്രശ്നത്തെത്തുടർന്നാണ് ഈ ഭാഗം മാത്രം ഒഴിവാക്കി നിർത്തിയിരുന്നത്.
ഗ്രാമീണറോഡിൽ ഉൾപ്പെടുത്തി കണക്ടിംഗ് റോഡിന്റെ ഭാഗമായി നവീകരിക്കാൻ നേരത്തേ തുക അനുവദിച്ചിരുന്നു. 3.5 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാണ് നിർമിക്കുന്നത്. പുതിയതായി രണ്ട് പാലങ്ങളും നിർമ്മിക്കും. പിടിഎസ്. ഹൈടെക് പ്രോജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ.
കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാകുന്നതോടെ ഒട്ടേറെ കർഷക കുടുംബങ്ങൾക്കും ചുള്ളിയകം ആദിവാസി കോളനി, അകമ്പുഴ കണ്ടിലംപാറ ആദിവാസി കോളനിവാസികൾക്കും ആശ്വാസമാകും.
കക്കാടംപൊയിലിന്റെ ടൂറിസം മാപ്പിലെ പ്രാധാന ആകർഷ കേന്ദ്രങ്ങളായ നായാടംപൊയിൽ, കുരിശുമല, മേടപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും. റോഡ് യാഥാർഥമാകുന്നതോടെ മലയോര വിനോദസഞ്ചാരമേഖലയിൽ പുത്തൻ ഉണർവാകുമെന്ന് അകമ്പുഴ വികസന സമിതി കൺവീനർ സി.ജെ. ജോൺ ചെറിയാംപുറത്ത്, സാജു ജെയിംസ് എന്നിവർ പറഞ്ഞു.
District News
തിരുവമ്പാടി : ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് പറഞ്ഞു. കച്ചവടം എളുപ്പമാണെന്നും എന്നാല്‍ ചാരിറ്റി വളരെ ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു ജോയ് ആലുക്കാസ്. ലിന്റോ ജോസഫ് എംഎല്‍എ, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ. അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.പി. ഹുസൈന്, മലബാര്‍ ഗോള്‍ഡ് എക്സിക്യൂട്ടിവ് ഡയരക്റ്റര് എ.കെ ഫൈസല്‍, വി.പി മുഹമ്മദലി, എന്‍.കെ മുഹമ്മദലി, ഹസന് വി.എ, ശംസുദ്ദീന്‍ കെ.വി, നസീം ബക്കര്‍, ജമാദ് ഉസ്മാന് തുടങ്ങിയവര്‍ ശിലാസ്ഥാപനത്തില്‍ പങ്കാളികളായി. പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദേശം മീഡിയ കമ്മിറ്റി ചെയര്മാന് മജീദ് പുളിക്കല്‍ വായിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിയില്‍, മുക്കം മുന്‍സിപ്പാലിറ്റി അധ്യക്ഷ അഡ്വ. ചാന്ദിനി, പഞ്ചായത്തംഗം ബോസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവകൊണ്ട് ശരീരം തളര്‍ന്ന് വീടുകളിൽ ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിഹാബിലിറ്റേഷന്‍ എക്സലന്‍സ് (ഐആര്‍ഇ).
തിരുവമ്പാടി തറിമറ്റത്തെ എട്ടേക്കര്‍ ഭൂമിയില്‍ ഏകദേശം 120 കോടി ചെലവില്‍ നിര്‍മിക്കുന്ന സെന്ററിന്റെ ആദ്യഘട്ട നിര്‍മാണം 2029ല്‍ പൂര്‍ത്തിയാവും. വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പദ്ധതി.
District News
കോടഞ്ചേരി: പൂളപ്പാറ- വേളങ്കോട് റോഡിൽ ചാലിപ്പടിയിൽ കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആറുമാസത്തിലധികമായി കുടിവെള്ളം പാഴാവുകയാണ്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പാണ് തുരുമ്പ് പിടിച്ച് പൊട്ടി നശിച്ച നിലയിലായത്. കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്.
ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വേനൽ കടുത്തതോടെ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
പഴയ ഇരുമ്പ് പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
District News
മുക്കം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം.മണ്ഡലം കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് ഐ ഗ്രൂപ്പ് പ്രതിനിധികളെ പ്രതിഷ്ഠിക്കാനുള്ള ജില്ല കോൺഗ്രസ് നേതൃത്വ നീക്കമാണ് പല മണ്ഡലം കമ്മറ്റികളിലും വിഭാഗീയത രൂക്ഷമാക്കിയത്. എ ഗ്രൂപ്പിന് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഐ ഗ്രൂപ്പ് പ്രതിനിധികൾ മണ്ഡലം പ്രസിഡന്റുമാരായിരിക്കുന്നത്.
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിക്ക് കീഴിലുള്ള മുക്കം നഗര സഭ, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി എന്നീ നാല് മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിനായിരുന്നു.
കൊടിയത്തൂർ മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റായി ഫെബ്രുവരി ഒമ്പതിന് ഹരിദാസൻ പരപ്പിലിനെ നിയമിച്ചത്. എന്നാൽ പ്രവർത്തകരിൽ നിന്ന് വലിയ എതിർപ്പുണ്ടാവുകയും പരാതികൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ 3 ദിവസം കഴിഞ്ഞ് 13ന് കമ്മറ്റി മരവിപ്പിക്കുകയായിരുന്നു. സമാനമായ രീതിയിൽ കാരശ്ശേരി മണ്ഡലം കമ്മറ്റിയും മരവിപ്പിച്ചിരുന്നു. ഇവിടെ വാർഡ് പ്രസിഡന്റുമാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് സമാൻ ചാലുളിയെ പ്രസിഡന്റായി നിയമിച്ച് 47 അംഗ മണ്ഡലം കമ്മറ്റി രൂപീകരിച്ചങ്കിലും ക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെ പ്രസിഡന്റിനെ നിലനിർത്തി കമ്മറ്റി മരവിപ്പിക്കുകയായിരുന്നു.
യു ഡി എഫ് കൺവീനർ സ്ഥാനമുൾപ്പെടെ ഐഗ്രൂപ്പ് പ്രതിനിധിക്ക് നൽകിയ നീക്കമാണ് കാരശ്ശേരിയിൽ പരാതിക്കിടയാക്കിയത്.കൊടിയത്തൂരിൽ മണ്ഡലം പ്രസിഡന്റായിരുന്ന സുജ ടോം തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് പുതിയ മണ്ഡലം പ്രസിഡന്റായി ഹരിദാസൻ പരപ്പിൽ എന്നയാളെ ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത് .എന്നാൽ ഫെബ്രുവരി 13 നു മണ്ഡലത്തിലെ പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായ വ്യത്യാസം ഉണ്ടെന്നു കാണിച്ചാണ് മരവിച്ചത് . നിലവിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം എം.ടി. അഷ്റഫിനാണ് ചുമതല.
മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്ന മുനീർ ഗോതമ്പ റോഡിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നങ്കിലും അത് നൽകാത്തതാണ് പ്രവർത്തകരുടെ പരാതിക്ക് ഇടയാക്കിയത്. നിയമ സഭ തെരഞ്ഞെടുപ്പിൽ കെട്ടുറപ്പോടെ പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയുഡിഎഫ് മുന്നേറുമ്പോഴാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിൽപെട്ട പഞ്ചായത്തുകളിൽ പ്രതിസന്ധി തുടരുന്നത്.
District News
സുധീർ കൊയിലാണ്ടി
കൊയിലാണ്ടി: കാക്കിയണിഞ്ഞത് മുതൽ ജോലിത്തിരക്കാണ്, പക്ഷേ, സീനിയർ പോലീസ് ഓഫീസറായ സുരേഷിന് കൃഷിയിടത്തിലിറങ്ങി അധ്വാനിക്കാതെ ഉറക്കം വരില്ല. നടുവത്തൂർ സ്വദേശി ഒ.കെ. സുരേഷ് എന്ന കാക്കിയിട്ട കർഷകൻ കൃഷി ഭൂമിയിൽ തന്റെ വിജയഗാഥ തുടരുകയാണ്. ബാലുശേരി പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) ആയ അദ്ദേഹം കഴിഞ്ഞ 10 വർഷമായി കാർഷിക പ്രവർത്തനത്തിൽ സജീവമാണ്.
സീസൺ അനുസരിച്ച് പച്ചക്കറികൾ, വാഴ, ഇഞ്ചി,മഞ്ഞൾ, നെല്ല്, എന്നിവയൊക്കെ കൃഷി ചെയ്യുന്നു.നല്ല വിളവ് ലഭിക്കുന്നതിനൊപ്പം ഏറെ ഇഷ്ടമുള്ള കൃഷി നല്ല രീതിയില്‍ നടക്കുന്ന സംതൃപ്തിയിലാണ് സുരേഷ്. സഹ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ സുരേഷിനുണ്ട്. വിളവെടുപ്പിനും മറ്റും മേല്‍ ഉദ്യോഗസ്ഥരാണ് എത്താറുള്ളത്.
ഓണക്കാലത്ത് ചെണ്ടുമല്ലി, ഇത്തവണ പൈനാപ്പിള്‍
കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത് വിജയമായി. ഇത്തവണ അദ്ദേഹം ഒരു ഏക്കർ സ്ഥലത്തുള്ള പൈനാപ്പിൾ കൃഷിയുടെ പരിപാലനത്തിലാണ്. മുൻ വർഷങ്ങളിൽ വയൽ ഭാഗങ്ങൾ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തു കൊണ്ടിരുന്നത്.
കഴിഞ്ഞ വർഷം മുതൽ ഒറോക്കുന്ന് മലയിൽ കാടുമൂടി കിടന്ന രണ്ട് ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് കൃഷിനിലം ഒരുക്കി. കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളോട് പട വെട്ടിയാണ് സുരേഷ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. കാർഷിക ക്ലാസുകളും എടുക്കുന്നു.2021 വർഷത്തെ കേരള സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള ജില്ലാതല അവാർഡ്, 2025 വർഷത്തെ അക്ഷയശ്രീ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.
സാഹിത്യവും
സാഹിത്യരംഗത്തും സജീവമാണ് സുരേഷ്. സുരേഷ് എഴുതി സംവിധാനം ചെയ്ത രണ്ട് ലഹരി വിരുദ്ധ മ്യൂസിക്കൽ ആൽബങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ രണ്ട് ലഹരി വിരുദ്ധ ആൽബങ്ങൾക്കും ഇതിനോടകം പത്തോളം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി കോട്ടയത്ത് നടക്കുന്ന സംസ്കാരസാഹിതി ആൽബം ഫെസ്റ്റിവലിൽ "നേര് 'എന്ന ആൽബത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
ഫെബ്രുവരി 17ന് കോട്ടയത്ത് അവാർഡ് വിതരണം നടക്കും. ഇതോടൊപ്പം 15 ഓളം കവിതകളും മൂന്ന് നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുടുംബത്തിന്റെ സജീവ പിന്തുണയാണ് സുരേഷിന്റെ കൃഷിയിലെ വിജയത്തിന് അടിസ്ഥാനം.ഭാര്യ ശോഭ. മക്കളായ സൂര്യപ്രഭ, സൂര്യനന്ദ, അനുജൻ ഒ.കെ. സതീഷ്. ഭാര്യാ സഹോദരി ബീന എന്നിവരും സഹായത്തിനായി ഒപ്പമുണ്ട്. ഫോൺ: 9447414977
District News
തലയാട്: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി തലയാട് മലയോര ഹൈവേയുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. രണ്ടു വലിയ വളവുകളിൽ ടാറിംഗ് ഒഴിവാക്കി.
കട്ട വിരിക്കൽ പ്രവൃത്തി കഴിഞ്ഞാല്‍ ഉദ്ഘാടനം നടത്താനാണ് ആലോചന.കക്കയം, കരിയാത്തുംപാറ, മുള്ളമ്പാറ, വയലാട്, കക്കയം ഡാം,തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്.
ഗതാഗതം കൂടുതല്‍ സൗകര്യപ്രദവും സുഗമവും ആകുന്നതോടെ ഈ ഭാഗത്ത് വലിയ രീതിയിലുള്ള വികസന സാധ്യതകളാണുള്ളത്. കഴിഞ്ഞ മഴക്കാലത്ത് ഇരുപത്തിയാറാം മൈൽ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രവൃത്തി വൈകുന്നതിനു കാരണമായിരുന്നു.
പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ പ്രവൃത്തി വേഗത്തിലാക്കി. 9.9 കിലോമീറ്റർ ദൂരമുള്ള തലയാട് – മലപ്പുറം റീച്ചിന് 57.95 കോടി രൂപയാണ് അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമാണം.
District News
വടകര: ഏറെ കാലമായി വടകരയിലെത്തുന്നവരും വടകരക്കാരും ചോദിക്കുന്നൊരു ചോദ്യമാണിത്, ഈ ദുരിതയാത്രക്കു മോചനമില്ലേ? വര്‍ഷങ്ങളായി തുടരുന്ന ദേശീയപാത വികസന ജോലി വാഹന യാത്രക്കാരുടെയും കാല്‍നടക്കാരുടെയും ക്ഷമ പരിശോധിക്കും വിധം അനന്തമായി നീളുകയാണ്. മിക്ക ജില്ലകളിലും ദേശീയപാത പ്രവൃത്തി പൂര്‍ത്തിയാക്കി റോഡ് തുറന്ന് കൊടുത്തും ടോള്‍ പിരിവ് തുടങ്ങിയും കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ തീരാശാപത്തിലാണ് വടകര.
ഏത് നേരത്തും വാഹനങ്ങളുടെ നീണ്ട നിര കാണാം. വൈകുന്നേരമാകുമ്പോഴേക്കും സ്ഥിതി ദയനീയമാകും. തലങ്ങും വിലങ്ങുമെന്ന മട്ടില്‍ ലോറികളും ദീര്‍ഘദൂര ബസുകളും കിട്ടാവുന്ന മാര്‍ഗത്തിലൂടെ നീങ്ങുന്നു. ഇത്തരം വാഹനങ്ങളുടെ കുതിപ്പില്‍ ചെറു വാഹനങ്ങള്‍ ഏറെ പരുങ്ങലിലാണ്. യാത്ര അസഹ്യമാക്കുന്ന സര്‍വീസ് റോഡും അതിന്റെ ഓരത്തുള്ള ഇടക്കിടെ പൊട്ടുന്ന സ്ലാബുകളും ചെറു വാഹനങ്ങള്‍ക്കടക്കം ഭീഷണിയാണ്.
അപ്രതീക്ഷിതമായ ഗതാഗത കുരുക്കും ഇടക്കിടെയുള്ള ദിശാമാറ്റവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ആളുകള്‍. ദേശീയപാതയോരത്തുള്ള ആശ ഹോസ്പിറ്റലില്‍ പോകേണ്ടവരും അടക്കാത്തെരു, പഴങ്കാവ്, നാരായണ നഗരം ജംഗ്ഷനിലൂടെ പോകേണ്ടവരും ഏറെ നേരം റോഡില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. ആംബുലന്‍സ് പോലും തിരക്കില്‍ അകപ്പെടുന്നത് നിത്യ സംഭവമാണ്. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പോലീസുകാര്‍ ഇല്ലാത്തതും പ്രശ്നം വഷളാക്കുന്നു.
ചെറിയ ഭാഗത്ത് മാത്രം ഉയരപ്പാതയും ബാക്കിയുള്ളിടത്ത് മണ്ണിട്ട് നികത്തിയുള്ള റോഡുമായാണ് ഇപ്പോഴത്തെ പ്രവൃത്തി പുരോഗമിക്കുന്നത്. നഗരഹൃദയഭാഗത്ത് പൂര്‍ണമായും ഉയരപ്പാത വേണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുന്നു. മണ്ണിട്ടുയര്‍ത്തിയുള്ള റോഡ് പണിയും അനിശ്ചിതത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ജോലി എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന്റെ ദുരിതം പേറുകയാണ് യാത്രക്കാരും കച്ചവടക്കാരും.
District News
കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഹൈടെക് പദവിയിലേക്ക് കുതിക്കുമ്പോഴും കോഴിക്കോട് പുതിയങ്ങാടി വില്ലേജ് ഓഫീസിന്റെ അവസ്ഥ ദയനീയമായി തുടരുന്നു. എലിയുടെയും മൂർഖൻ പാമ്പിന്റെയും ശല്യം കാരണം ഭീതിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടനിർമാണത്തിനായി തുക അനുവദിച്ചിട്ടും തുടർനടപടികൾ വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു.
ഇടുങ്ങിയ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. അലക്കുതൊഴിലാളികൾക്ക് വിശ്രമിക്കാനായി കോർപറേഷൻ വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടത്തിലാണ് 2020 മുതൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. അതിനുമുമ്പ് പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.
വില്ലേജ് ഓഫീസ് നിർമാണത്തിനായി അഞ്ച് സെന്റ് സ്ഥലമാണ് കോർപറേഷൻ റവന്യൂ വകുപ്പിന് വിട്ടുനൽകിയത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പുതിയ കെട്ടിടത്തിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി അതേ സ്ഥലത്ത് വേണം പുതിയ ഓഫീസ് നിർമിക്കാൻ.
എന്നാൽ ഓഫീസ് താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മഴക്കാലമായാൽ ടാർപോളിൻ വിരിച്ച മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതും ഫയലുകൾ നശിക്കാനിടയാക്കുന്നതും വലിയ പ്രതിസന്ധിയാണ്.പുതിയ കെട്ടിടത്തിനായി എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.
District News
കോഴിക്കോട്:ബേപ്പൂർ തുറമുഖത്തിന്റെ മുഖം മാറ്റാന്പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 2,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന് സമാനമായി വൻകിട വിദേശ കണ്ടെയ്നർ കപ്പലുകൾ അടുപ്പിക്കാൻ കഴിയാവുന്ന വിധം തുറമുഖ വാർഫും കപ്പൽ ചാലും ആഴം കൂട്ടുന്നതിനൊപ്പം അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് കൂട്ടിയിണക്കി സമുദ്ര ലോജിസ്റ്റിക്കിലും സാമ്പത്തിക വളർച്ചയിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതാണ് പദ്ധതി.
തുറമുഖ വികസനം കൂടുതൽ നിക്ഷേപങ്ങളും അനുബന്ധ വ്യവസായങ്ങളും വരുന്നതോടെ വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പുതിയ തുറമുഖ വികസന പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായി.
സെപ്റ്റംബറില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ബേപ്പൂർ തുറമുഖ വികസനം സാധ്യമായാൽ മംഗളൂരു, ഗുജറാത്ത് മുദ്രാ പോർട്ടുകളുമായും കൂട്ടിയിണക്കിയുള്ള പ്രവർത്തനത്തിന് സാധ്യതയേറെയാണ്.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ കോർത്തിണക്കിയുള്ള വികസനം സംസ്ഥാനത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കും. ക്രൂസ് കപ്പൽ സർവീസും ആരംഭിക്കാനിരിക്കെ ബേപ്പൂർ ഭാവിയിൽ ഒരു പോർട്ട് സിറ്റിയായി മാറുമെന്നാണ് അധികൃതര്‍ പറയുന്നത്.
District News
കോഴിക്കോട്: പൂളക്കടവ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. മെഡിക്കൽ കോളജിൽ നിന്നും ചേളന്നൂർവരെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ യാത്രചെയ്യാൻ പ്രദേശവാസികൾക്ക് അവസരം ലഭിക്കുന്ന വാഹന ഗതാഗതയോഗ്യമായ പാലമാണ് അധികൃതരുടെയും സർക്കാരിന്റെയും അനാസ്ഥമൂലം മുടങ്ങി ക്കിടക്കുന്നത്.അധികൃതരുടെ അനാസ്ഥക്കെതിരേ 16-ന് വൈകുന്നേരം അഞ്ചിന് വെള്ളിമാട് കുന്ന് ജംഗ്ഷനില്‍ നിന്നും പ്രതിഷേധ ജാഥ സംഘടിപ്പിക്കും.
പറമ്പിൽ ബസാറിൽ സമാപിക്കുന്ന ജാഥയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കെ. ജയന്ത് , ജനപ്രധിനിധികൾ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
District News
നാദാപുരം: രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും, പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കൽപ്പത്തൂർ സ്വദേശി തട്ടാൻകണ്ടി ഉന്നതിയിലെ ദാമോദരൻ (62) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
ആറ് വർഷം കഠിന തടവും പതിനായിരം രൂപയുമാണ് ശിക്ഷ. വിവാഹ വീട്ടിൽ വച്ച് പ്രതി വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം വിദ്യാർഥിനി സ്കൂൾ അധ്യാപികയെ അറിയിക്കുകയും തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ പേരാമ്പ്ര പോലീസിൽ വിവരം കൈമാറുകയുമായിരുന്നു.
എസ്ഐ കെ. സജി അഗസ്റ്റിൻ, എഎസ്ഐ സി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
District News
താമരശേരി: വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ എടുത്ത് വെളിമണ്ണയിൽ എത്തിയ പ്രതി കാർ ഇടിച്ച് തകർക്കുകയായിരുന്നു.
അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ഓമശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിക്കപ്പിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പറമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് എടുത്ത് രക്ഷപ്പെടുകയായിരുന്നു.
പെട്രോൾ പമ്പിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ കുറിച്ച് സൂചന ലഭിച്ചതായി താമരശേരി പോലീസ് പറഞ്ഞു.
District News
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കുട്ടികളുടെ മന:ശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിൽ പറയുന്നു.
വിദ്യാർഥി സംഘർഷത്തെ തുടർന്ന് താമരശ്ശേരി എംജെഎച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.സ്കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം.
രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ, കായിക, സാഹിത്യ, സംഗീത, നാടക, സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.
ഇതിനുള്ള പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുമായി ചേർന്ന് ആവിഷ്കരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
District News
കോഴിക്കോട്: കോരപ്പുഴയില്‍ ഡ്രഡ്ജിംഗ് പുനരാരംഭിച്ചതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളില്‍നിന്നും നാട്ടുകാരില്‍നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ഫെബ്രുവരി 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശനം ഇല്ലെന്ന് കാണിച്ച് സ്ഥാപിച്ച ബോര്‍ഡ് ഉടന്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
അമിതമായി മണല്‍ നീക്കല്‍, രാത്രി മണല്‍ കൊണ്ടുപോകല്‍, ചളി നീക്കം ചെയ്യാതിരിക്കല്, ചളി പ്രദേശത്തുതന്നെ കുഴിച്ചുമൂടല്‍, പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റല്‍, ഉപ്പുവെള്ളം രൂപപ്പെടല്‍ തുടങ്ങിയ ആശങ്കകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കൗണ്‍സിലര്‍മാരും യോഗത്തില്‍ ഉന്നയിച്ചു. വെള്ളം കെട്ടിക്കിടക്കാതെ കടലിലേക്ക് ഒഴുകിപ്പോകാന്‍ കോരപ്പുഴ മുതല്‍ അഴിമുഖം വരെ അടിഞ്ഞുകൂടിയ എക്കല്‍, മണല്‍ എന്നിവ നീക്കം ചെയ്ത് കോരപ്പുഴക്ക് ആഴം കൂട്ടുന്ന ഡ്രഡ്ജിംഗ് 2022ലാണ് ആരംഭിച്ചത്. സമുദ്ര നിരപ്പില്‍നിന്ന് മൂന്നര മീറ്റര്‍ ആഴത്തിലും 100-140 മീറ്റര്‍ വീതിയിലും അഴിമുഖത്തുനിന്ന് കിഴക്കോട്ട് 1600 മീറ്റര്‍ നീളത്തിലുമാണ്ഡ്രഡ്ജിംഗ് നടത്തുന്നത്. മഴ ആരംഭിക്കുന്നത് വരെ ഡ്രഡ്ജിംഗ് നടന്നിരുന്നു.
അനുകൂല കാലാവസ്ഥയായതിനാല്‍ പ്രവൃത്തി പുനരാരംഭിച്ചതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തീരസംരക്ഷണ സമിതി അംഗങ്ങളും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.യോഗത്തില്‍ അസി. കളക്ടര്‍ ഡോ. എസ്. മോഹനപ്രിയ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മുക്കം: സി. മോയിൻകുട്ടി അനുവദിച്ച ഗവ. പോളിടെക്നിക് കോളജും, ഐഎച്ച്ആർഡി കോളജും സ്വകാര്യ ട്രസ്റ്റിന് വേണ്ടി ഇല്ലായ്മ ചെയ്ത ലിന്റോ ജോസഫ് എംഎൽഎയുടെ നടപടിക്കെതിരേ എന്ന മുദ്രാവാക്യവുമായി എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
എംഎൽഎ ഓഫീസിന് സമീപം മാർച്ച് ബാരിക്കേഡ് വച്ച് പോലീസ് തടയുകയായിരുന്നു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയെങ്കിലും പോലീസ് സംയമനം പാലിച്ചു. തുടർന്ന് ഉദ്ഘാടന ശേഷം നേതാക്കൾ പിരിഞ്ഞു പോയതോടെ എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ഇത് സംഘർഷത്തിനും കാരണമായി. മാർച്ച് യൂത്ത് ലീഗ് ജില്ല പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. സിപിഎം നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റിന് വേണ്ടി പാവപ്പെട്ട വിദ്യാർഥികളുടെ പഠന സൗകര്യം ഇല്ലാതാക്കുകയാണ് എംഎൽഎയെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം നൽകിയ എംഎൽഎ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഷുഹൈബ് മലോറം അധ്യക്ഷത വഹിച്ചു.
District News
ഉദ്ഘാടനം ചെയ്തത് ഓൺലൈനായി
കോഴിക്കോട്: ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ബാലുശ്ശേരി -കുറുമ്പൊയില്‍ -വയലട- തലയാട് റോഡ്, കുന്നമംഗലം മണ്ഡലത്തിലെ പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ്, മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ്, കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട് -തുഷാരഗിരി- അടിവാരം റോഡ് തുടങ്ങിയവയാണ് നാടിന് സമര്‍പ്പിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി.
8.8 കോടി ചെലവിലാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി-കുറുമ്പൊയില്‍ -വയലട -തലയാട് റോഡ് നവീകരിച്ചത്. 5.3 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ച് മീറ്റര്‍ വീതിയിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഒന്‍പത് കലുങ്കുകള്‍, 1570 മീറ്റര്‍ ദൂരം ഓവുചാല്‍, ഐറിഷ് കോണ്‍ക്രീറ്റ് എന്നിവയോടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. സുരക്ഷ സംവിധാനങ്ങളായ റോഡ് മാര്‍ക്കിങ്, സുരക്ഷ ബോര്‍ഡ്, റോഡ് സ്റ്റഡ്, ക്രാഷ് ബാരിയറുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കുറുമ്പൊയില്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ എം സച്ചിന്‍ദേവ് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ബാബു, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. എം. ബിന്ദു, വി. വി. നൗഫല്‍, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ.കെ. മിഥുന്, അസി. എന്‍ജിനീയര്‍ ഷനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുന്ദമംഗലം മണ്ഡലത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. 1.75 കോടി രൂപ ചെലവില്‍ നവീകരിച്ച പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ് (3 കോടി) മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ് (4 കോടി) എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നിര്‍വ്വഹിച്ചത്.
പൂവാട്ടുപറമ്പ് അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്, ബ്ലോക്ക് മെമ്പര്‍ കെ.എം സിന്ധു, പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ജി അനൂപ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷാജി പുത്തലത്ത്, ഷാജി പനങ്ങാവില്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ ഹാഷിം, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ രഞ്ജി, അസി. എഞ്ചിനീയര്‍ ഷിജിത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാപ്പാട് -തുഷാരഗിരി-അടിവാരം റോന്ഡിന്റെ ഓമശ്ശേരി -കോടഞ്ചേരി ടൗണുകള്ക്കിടയിലുള്ള അമ്പലത്തിങ്ങല്‍, വേനപ്പാറ, പെരിവില്ലി, കാപ്പാട്ടുമ്മല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 3.5 കി.മീ ദൂരമാണ് ഉദ്ഘാടനം ചെയ്തത്. ശിലാഫലകം എം കെ മുനീര്‍ എം എല്‍ എ അനാച്ഛാദനം ചെയ്തു. സംസ്ഥാന ബജറ്റില്‍ അനുവദിച്ച 6.56 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുകയും പത്ത് കലുങ്കുകളും ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി 5.50 മീറ്റര്‍ വീതിയില്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ സുരക്ഷക്കായി റോഡ് മാര്‍ക്കിങ്ങുകള്‍, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡുകള്‍, ക്രാഷ് ബാരിയറുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന റഹ്മത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എം രാധാമണി, പി.വി. സാദിഖ്, പിഡബ്ല്യൂഡി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. അബ്ദുല്‍ സത്താര്‍,അസി. എന്‍ജിനീയര്‍ അഖില്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
District News
കല്ലായി വിശുദ്ധ പാട്രിക് പള്ളി
കല്ലായി: വിശുദ്ധ പാട്രിക്കിന്റെ ദേവാലയത്തില്‍ തിരുനാള്‍ ആരംഭിച്ചു. 16ന് സമാപിക്കും. വികാരി ഫാ. ആന്റണി പാല്യത്തറ തിരുനാളിന് കൊടിയേറ്റി. 14ന് വൈകുന്നേരം 5.30ന് കുര്‍ബാനക്ക് കോഴിക്കോട് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 15ന് രാവിലെ 10ന് കുര്‍ബാന-ഫാ. ആല്‍ഫ്രഡ് വടക്കേതുണ്ടില്‍.
പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസീന്റെയും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷം ഇന്ന് തുടങ്ങും.
വൈകീട്ട് 4.45 ന് വികാരി ഫാ. അബ്രാഹം വള്ളോപ്പിള്ളി കൊടി ഉയർത്തും. തുടർന്നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ പ്രതിഷ്ഠ, രൂപതയിലെ നവ വൈദീകരുടെ കാർമികത്വത്തിൽ സമൂഹബലി, ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമ്മങ്ങൾ, സിമിത്തേരി സന്ദർശനം, സാരി ലേലം, രാത്രി 7.30 ന് കോഴിക്കോട് എം.റ്റി. ക്രിയേഷൻസ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടക്കും. നാളെ രാവിലെ 7 ന് ദിവ്യബലി. വൈകീട്ട് 5 ന് ആഘോഷമായ തിരുനാൾ കുർബാന.
കാർമികൻ ഫാ. ഷെറിൻ പുത്തൻപുരക്കൽ (റസിഡന്റ് മാനേജർ രാഷ്ട്രദീപിക, കോഴിക്കോട്). 6.45 ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, വചന സന്ദേശം, സമാപനാശീർവാദം, വാദ്യമേളങ്ങൾ, നേർച്ച ഭക്ഷണം. സമാപന ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി. 9. 30 ന് ആഘോഷമായ തിരുനാൾ കുർബാന. കാർമികൻ ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ (രൂപതാ ഡയറക്ടർ കെസിവൈഎം). തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സാരിലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവ നടക്കും.
പൊയിലോംചാല്‍ സെന്റ് ജൂഡ് പള്ളി
പൊയിലോം ചാല്: പൊയിലോംചാല്‍ സെന്റ് ജൂഡ് ദേവാലയത്തില്‍ ഇടവക സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷവും ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദ്ദാശിഹായുടെ തിരുനാളും പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും ഓര്‍മതിരുനാളും ഇന്നുമുതല്‍ 15 വരെ നടക്കും. ഇന്ന് വൈകുന്നേരം 4.30-ന് കൊടിയേറ്റ് നടക്കും.ശനിയും ഞായറും നേര്ചകാഴ്ചകള് സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
District News
കോഴിക്കോട്: ദേശീയ വോട്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോളജുകള്‍, ബിഎല്‍ഒമാര്‍, ഇലക്ഷന് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ഇഎല്‍സി കോ ഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ബിഎല്‍ഒ കെ.എം. രാജേഷ്, ഇ.എല്‍.സി അംബാസഡര്‍ പി.ജി. ആകാശ്, ഇ.എല്‍.സിയായി തെരഞ്ഞെടുക്കപ്പെട്ട ഗുരുവായൂരപ്പന് കോളജ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലയിലെ മികച്ച ബി.എല്‍.ഒമാരായി തെരഞ്ഞെടുക്കപ്പെട്ട നഫീസ (കൊയിലാണ്ടി), താപ്പന് സി. തോമസ് (നാദാപുരം), അബ്ദുസലീം (കോഴിക്കോട് സൗത്ത്), പി. ധനരാജ് (കോഴിക്കോട് നോര്‍ത്ത്), കെ.എം. രാജേഷ് (കുന്ദമംഗലം), എസ്.വി. ശുഹന (വടകര), എം.കെ. സുരേഷ് (കുറ്റ്യാടി), പി.കെ. ജിഷ്ന (എലത്തൂര്‍), ഷീന ബാബുരാജ് (ബേപ്പൂര്‍), അന്‍വര്‍ കേളോത്ത് (കൊടുവള്ളി), പി.കെ. ഭവീഷ് (ബാലുശേരി), അബ്ദുല്‍ സലാം (പേരാമ്പ്ര), ദിലീപ് കുമാര്‍ (തിരുവമ്പാടി), മികച്ച ഇ.എല്‍.സി ക്ലബുകളായ എ.വി. അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, സാമൂരിയന്‍സ് ഗുരുവായൂരപ്പന് കോളജ്,
സികെജി മെമോറിയല്‍ ഗവ. കോളജ്, ഗ്രാസ് റൂട്ട് എന്‍ഗേജ്മെന്റ് അവാര്‍ഡിന് അര്‍ഹരായ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹെല്‍ത്ത്, ആക്റ്റീവ് എന്‍ഗേജ്മെന്റ് അവാര്‍ഡിന് അര്‍ഹരായ പ്രൊവിഡന്‍സ് വുമണ്‍സ് കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, ആര് ശങ്കര്‍ മെമോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മികച്ച ജില്ലാ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫസീല്‍ അഹമ്മദ്, എപ്പിക്സ് ഓഫ് കോഴിക്കോട് ക്യാമ്പയിനില്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ഫാറൂഖ് ട്രെയിനിങ് കോളജ്, പ്രൊവിഡന്‍സ് കോളജ്,
കടത്തനാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ബൈത്തുല്‍ ഇസ്സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എവി അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവക്കും എസ്.ഐ.ആര് പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന മുഴുവന്‍ കലാലയങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
ചടങ്ങില്‍ സബ് കളക്ടര്‍ ഗൗതം രാജ് അധ്യക്ഷനായി. അസി. കളക്ടര്‍ ഡോ. എസ്. മോഹനപ്രിയ, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍. പുരുഷോത്തമന്, വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ പി. ഷാലിനി, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജില്ലാ എന്‍എസ്എസ് കോ ഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പരിശീലനം പൂർത്തിയാക്കിയ 44 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. മുഖ്യാതിഥിയായിരുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് പരേഡ് അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ചാൾസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിനു ജോസ്, സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
District News
ടൂറിസം കേന്ദ്രങ്ങളും നിശ്ചലമായി
കോഴിക്കോട്: രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലായി മാറി. മലയോര മേഖലകളിലടക്കം പൊതുഗതാഗത സംവിധാനം സ്തംഭിച്ചു. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ കുറവായിരുന്നു. പണിമുടക്കു ദിനത്തില്‍ പുതിയങ്ങാടി ജിഎം യുപി സ്കൂളില്‍ എത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടിനാട്ടി. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം.
ഗേറ്റു പൂട്ടി സമരക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് അധ്യാപകര്‍ ജോലിക്ക് എത്തിയത്. ഉന്തും തള്ളുമുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി. വടകരയില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഓടിയ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു.
കോഴിക്കോട് എല്‍ഐസി ജീവനക്കാരും പണിമുടക്കി. മാനാഞ്ചിറ എൽഐസി. ഡിവിഷണൽ ഓഫീസ് പരിസരത്ത് നടന്ന പണിമുടക്ക് റാലി എസ് സെഡ്ഐഇഎഫ്ഐ ജോ. സെക്രട്ടറി കെ.ബിജു ഉദ്ഘാടനം ചെയ്തു. വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശ്ശേരി, രാമനാട്ടുകരഎന്നിവിടങ്ങളിലും പണിമുടക്കിയ ജീവനക്കാർ പ്രകടനം നടത്തി.മുക്കത്ത് കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുകയും ബസുകള്‍ അടക്കമുള്ളവ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ പണിമുടക്ക് മലയോര മേഖലയില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. പലയിടങ്ങളിലും പണിമുടക്കനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു.
പൊതുപണിമുടക്ക് തിരുവമ്പാടി, കൂടരഞ്ഞി പുല്ലൂരാംപാറ, മലയാേര മേഖലയിൽ പൂർണ്ണമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടക്കുകയും ബസുകൾ അടക്കമുള്ളവ സർവീസ് നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് മലയോര മേഖലയിൽ ഹർത്താൽ പ്രതീതിയായി. കൂരാച്ചുണ്ടിൽ വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നു പ്രവർത്തിച്ചില്ല.
ടൗണിൽ അത്യാവശ്യ സ്വകാര്യ വാഹനങ്ങൾ ഓടി.എന്നാൽ ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിച്ചില്ല. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു. പഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കക്കയത്ത് കെ എസ് ഇ ബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിച്ചില്ല. വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നുവെങ്കിലും കേന്ദ്രത്തിലെ ഗൈഡുമാർ പണിമുടക്കി.ഇവിടെ സന്ദർശകർ പാടെ കുറവായിരുന്നു. ജലസേചന വകുപ്പിന്റെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും തോണിക്കടവ് ടൂറിസം കേന്ദ്രവും തുറന്നു പ്രവർത്തിച്ചില്ല.
District News
തിരുവമ്പാടി : സിപിഎമ്മിന് രക്തസാക്ഷികളെ ലഭിക്കുമ്പോൾ ലോട്ടറി അടിച്ച പോലെയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റാമെന്ന സന്തോഷത്തിലാണ് പാർട്ടിയെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുയുഗ യാത്രക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.യുഡിഎഫ് അധികാരത്തിലെത്തിയാൽ കാർഷിക മേഖലയുടെ ഉയർച്ചക്കും വന്യമൃഗശല്യത്തിനെതിരേയും ലോകരാജ്യങ്ങളിൽ നടപ്പാക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കും.
യുഡിഎഫിന് കാർഷിക നയം ഉണ്ടന്നും കൃഷി ചെയ്തതിന്റെ പേരിൽ ഒരു കർഷകനും നഷ്ടമുണ്ടാവുന്ന തരത്തിലേക്ക് പോവില്ലന്നും സതീശൻ പറഞ്ഞു. സ്വീകരണ പരിപാടി എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. സി.കെ കാസിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി. ജോൺ, രാജു പി നായർ, സി.പി. ചെറിയ മുഹമ്മദ്, വി.ഡി ജോസഫ്, കെ.ടി മൻസൂർ, ബാബു പൈക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബങ്ങള്‍ പോലും വെറുക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷനായി. ഷാഫി പറമ്പിൽ എം.പി, എം.കെ രാഘവൻ എം.പി, മോൻസ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ, കെ. പ്രവീൺകുമാർ, ഷാനിമോൾ ഉസ്മാൻ, പാറക്കൽ അബ്ദുല്ല, എം.എ. റസാഖ്. അഹമ്മദ് പുന്നക്കൽ, ടി. ടി ഇസ്മായിൽ, രാജു പി. നായർ, കെ.സി അബു, എൻ. സുബ്രഹ്മണ്യൻ, സത്യൻ കടിയങ്ങാട്, കെ. ബാലനാരായണൻ, മുനീർ എരവത്ത്, കെ.എ. ജോസുകുട്ടി, സി.പി.എ അസീസ്, പി.കെ രാഗേഷ്, ആർ.കെ മുനീർ, മൂസ കോത്തമ്പ്ര, വി.ടി സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
ജിതേഷ് മുതുകാട്, ഷിനോയ് അടയ്ക്കാപ്പാറ, രാജീവ് തോമസ്, രാജൻ വർക്കി, കെ.കെ. വിനോദൻ, ഇ. അശോകൻ, എസ്.പി കുഞ്ഞമ്മദ്, കെ. മധു കൃഷ്ണൻ, കെ.പി. രാമചന്ദ്രൻ, ടി.കെ.എ ലത്തീഫ്, സി.എച്ച് ഇബ്രാഹിംകുട്ടി, മനോജ് ആവള, എം. സൈറാബാനു, തോമസ് പോക്കാട്ട് എന്നിവര്‍ നേതൃത്വം നൽകി.
കുറ്റ്യാടി ചുരം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്
കുറ്റ്യാടി: മലയോര ഹൈവേയുടെ ഭാഗമായി കുറ്റ്യാടി ചുരം റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനിടെ ചുരം റോഡില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സന്ദര്‍ശനം നടത്തി.
ചുരം ഭാഗം മാത്രം വീതി കുറച്ച് നവീകരിക്കുന്നതിനെതിരേ ചുരം വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കുകയും ചെയ്തു. മലയോര ഹൈവേയില്‍ ഉള്‍പ്പെട്ട 5.4 കിലോമീറ്റര്‍ ദൂരം ചുരം റോഡ് 10 മീറ്ററില്‍ നവീകരിക്കാനാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ 12 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്.
കാസര്‍കോഡ് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 12- മീറ്ററില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ കാറ്റാടി ചുരം ഭാഗം മാത്രം 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിലെ ഇരട്ടത്താപ്പ് സമിതി ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിനെ ധരിപ്പിച്ചു. വിഷയത്തില്‍ ഇടപെടാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു നല്കി.
ഷാഫി പറമ്പില്‍ എ.പി. കെ.എം. അഭിജിത്ത്, കെ.ടി. ജെയിംസ്, പി.ജി. സത്യനാഥ്, സോജന് ആലയ്ക്കല്‍, റോബിന് ജോസഫ്, മനു എഴിക്കാട്ടില്, ഡൊമിനിക് കളത്തൂര്‍, മനോജ് ഓലിക്കല്‍, ബിജോയ് കളത്തൂര്‍, ടോമി കുടിപ്പറമ്പില്‍, മോഹനന് മാങ്ങാട്ട് മുതലായവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.